പെട്രോൾ ബോംബ് ആക്രമണം; ഗവർണറുടെ ആരോപണങ്ങൾ നിഷേധിച്ച് തമിഴ്നാട് ഡിജിപി

ചെന്നൈ: രാജ്ഭവന് സമീപം കഴിഞ്ഞദിവസം നടന്ന പെട്രോൾ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് രാജ്ഭവൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് തമിഴ്നാട് ഡിജിപി ശങ്കർ ജിവാൾ

പെട്രോൾ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും ഒന്നിലധികം പേർ പെട്രോൾ ബോംബെറിഞ്ഞുവെന്നുമുള്ള രാജ്ഭവന്റെ പ്രസ്താവന സത്യവിരുദ്ധമാണെന്ന് ഡിജിപി ഓഫീസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

പെട്രോൾ ബോംബ് സംഭവത്തിൽ ചെന്നൈ പൊലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അന്വേഷണം അവസാനിച്ചു എന്നും തമിഴ്‌നാട് രാജ്ഭവൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ചെറിയ നശീകരണ പ്രവർത്തനമായി പൊലീസ് ആക്രമണത്തെ നേർപ്പിച്ചെന്നും വിശദമായ ചോദ്യം ചെയ്യൽ നടത്തിയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.

“ആക്രമണത്തിൽ രാജ്ഭവന്റെ പരാതി പൊലീസ് രജിസ്റ്റർ ചെയ്തില്ല. പൊലീസ് ആക്രമണത്തെ ലളിതമായ നശീകരണ പ്രവർത്തനമായി ലഘൂകരിക്കുകയും വിശദമായ ചോദ്യം ചെയ്യൽ തടയുകയും മജിസ്‌ട്രേറ്റിനെ അർധരാത്രി ഉണർത്തി അറസ്റ്റിലായ പ്രതികളെ തിടുക്കത്തിൽ ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു,” തമിഴ്നാട് രാജ്ഭവൻ പറഞ്ഞു.

രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്.

More Stories from this section

family-dental
witywide