
തിരുവനന്തപുരം: ലോകകപ്പില്‍ നെതർലൻസിനെതിരായ രണ്ടാം സന്നാഹ മത്സരത്തിന് ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. ഇന്നലെ വൈകുന്നേരം നാലിന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഗുവാഹത്തിയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് എത്തിച്ചേർന്നത് .
എന്നാല്‍, വിരാട് കോഹ്ലി ടീമിനൊപ്പം വന്നില്ല. വ്യക്തിപരമായ അടിയന്തരാവശ്യത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ നിന്ന് കോഹ്ലി മുംബൈക്ക് പോവുകയായിരുന്നു. വിരാടും അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്നാഹ മത്സരത്തിന് മുന്‍പായി കോഹ്ലി എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളില്‍ ഒന്നില്‍ മാത്രമാണ് കോഹ്ലി ഗ്രൗണ്ടിലിറങ്ങിയത്.
ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.നെതർലൻസ് ടീം ഇന്നലെ മുതൽ പരിശീലനം ആരംഭിച്ചു. ഇന്നുച്ച കഴിഞ്ഞ് രണ്ടു മണി മുതൽ അഞ്ചു മണി വരെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങും. ഇംഗ്ലണ്ടിനെതിരായ ഗുവാഹത്തിയിലെ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മഴ ചതിച്ചില്ലെങ്കിൽ നാളെ ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഇന്ത്യ നെതർലൻസ് സന്നാഹ മത്സരം നടക്കും.