ഖത്തറിന്റെ നീക്കം ഫലം കണ്ടു, ഗാസയിൽ വെടിനിർത്തൽ തുടരും; 10 ഇസ്രയേല്‍ പൗരന്മാരെയും 4 തായ്‌ലന്‍ഡുകാരെയും 2 റഷ്യക്കാരെയും കൈമാറി

ദോഹ: ഗാസയിൽ വെടിനിർത്തൽ ഒരുദിവസം കൂടി നീട്ടാൻ തീരുമാനം. ഖത്തറിന്റെ മധ്യസ്ഥ ചർച്ചയുടെ ഫലമായാണ് ഇസ്രയേലിന്റെ തീരുമാനം. ഏഴാം ദിവസം വെടിനിർത്തൽ തുടരാൻ തീരുമാനമായതായി ഹമാസും വ്യക്തമാക്കി. ഗാസയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തൽ സമയപരിധി പ്രാദേശിക സമയം 7 മണിക്കാണ് (ഇന്ത്യൻ സമയം രാവിലെ 10.30) അവസാനിച്ചത്.

‘ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി വെടിനിർത്തൽ തുടരും’, സൈന്യം അറിയിച്ചു. എന്നാൽ സൈന്യം സമയപരിധി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് താത്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് വെടിനിര്‍ത്തല്‍ നീട്ടുന്നത്. വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രയേല്‍ പൗരന്മാരെയും നാല് തായ്‌ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 പലസ്തീനി തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.

ആകെ 60 ഇസ്രയേലി ബന്ദികൾ ഇതുവരെ മോചിതരായി. ഇതിനുപുറമെ 19 തായ്‌ലന്‍ഡുകാരെയും ഒരു ഫിലിപ്പീൻസ് പൗരനെയും ഒരു റഷ്യൻ പൗരനെയും ഹമാസ് മോചിപ്പിച്ചു. ആകെ വിട്ടയക്കപ്പെട്ട പലസ്തീനി തടവുകാരുടെ എണ്ണം 180 ആയി. ഇസ്രയേലി സൈനിക കോടതി വർഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം, വെടിനിർത്തൽ തുടങ്ങിയതിനുശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ വ്യാപക പരിശോധനയിൽ 133 പേർ ഇതുവരെ അറസ്റ്റിലായി. ജെനിൻ അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച രണ്ട് കൗമാരക്കാരെയും റാമല്ലയിൽ വ്യാഴാഴ്ച ഒരുയുവാവിനെയും അധിനിവേശ സേന വെടിവെച്ചുകൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളിൽ ഇരച്ചുകയറിയ സൈന്യം കണ്ണീർവാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേർക്ക് പരിക്കേറ്റതായും പലസ്തീൻ വാർത്ത ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide