ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസറ്റില്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മറ്റ് പല കേസുകളിലും പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ആലുവ ചാത്തൻപുറത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ കുട്ടി കളമശേരി മെഡിക്കൽ ചികിത്സയിലാണ്.

പുലര്‍ച്ചെ കരച്ചില്‍ കേട്ടുണര്‍ന്ന സമീപവാസികള്‍ ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പ്രദേശവാസികള്‍ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മടങ്ങുമ്പോഴാണ് നിലവിളിച്ചുകൊണ്ട് കുട്ടി വരുന്നത് കണ്ടത്. നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

അതിനിടെ, അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയ്ക്ക് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപയാണ് അനുവദിക്കുക.

കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

The accused in the Aluva girl rape case is from Thiruvananthapuram

More Stories from this section

family-dental
witywide