ട്വിസ്റ്റ് ഉണ്ടാകുമോ? ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിരവധി സംശയങ്ങളും വൈരുധ്യങ്ങളും ബലപ്പെടുന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ അച്ഛന്‍ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയത് മനുഷ്യക്കടത്തു സംഘമല്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഒരു കാര്യവും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

തട്ടിക്കൊണ്ടുപോകലിലെ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്കു പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം ഏതന്വേഷണത്തിനും തയ്യാറാണെന്ന് അബിഗേലിന്റെ അച്ഛന്‍ റെജി വ്യക്തമാക്കി. പത്തനംതിട്ടയിലെ ഫ്‌ളാറ്റില്‍ നിന്ന് പോലീസ് കൊണ്ടുപോയത് തന്റെ പഴയ ഫോണാണെന്നും കുട്ടികള്‍ ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചതെന്നും റെജി പറഞ്ഞു. വിദേശത്തുള്ള സഹോദരന്‍ നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ഫോണില്‍ ഉള്ളത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തന്നെയും താന്‍ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റജി കുറ്റപ്പെടുത്തി. ആരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും റജി പറഞ്ഞു.

More Stories from this section

family-dental
witywide