‘അവിടെ അത്ര വലിയ പ്രശ്‌നങ്ങളൊന്നുമില്ല, തിരിച്ചു വന്നത് വീട്ടുകാരുടെ നിര്‍ബന്ധം കാരണം’; ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍

മാധ്യമങ്ങളില്‍ കാണുന്ന പോലെ അത്ര വലിയ പരിഭ്രാന്തി അവിടെയില്ലെന്ന് ഇസ്രയേലില്‍ നിന്ന് രാജ്യത്ത് എത്തിയ ആദ്യസംഘത്തിലെ മലയാളി വിദ്യാര്‍ഥികള്‍. അവിടെ എല്ലാവരും സുരക്ഷിതരാണ്. എല്ലാം സാധാരണപോലെയാണ്. അവിടെത്തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. ഗാസ ഇസ്രയേല്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷം. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മടങ്ങിയതെന്നും കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി നിള പറഞ്ഞു.

റോക്കറ്റ് ആക്രമണമുണ്ടായതിന്റെ രണ്ടാം ദിവസം മുതല്‍ കാര്യങ്ങള്‍ സാധാരണപോലെയായെന്ന് മലപ്പുറം സ്വദേശി ശിശിര പറഞ്ഞു. അവിടുത്തെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം സേഫ് ആണെന്നും ശിശിര പറഞ്ഞു. ‘ഞങ്ങള്‍ താമസിച്ചിരുന്നത് സൗത്ത് മേഖലയിലായിരുന്നു. അവിടെയാണ് ആദ്യം റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നേരം വലിയ പ്രശ്നമായിരുന്നു. ആ ദിവസം ഞങ്ങള്‍ ഷെല്‍ട്ടറിലായിരുന്നു. പിറ്റേ ദിവസംമുതല്‍ കാര്യങ്ങള്‍ സാധാരണപോലെയായി. യൂണിവേഴ്സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഇടയില്‍ ഒന്നോ രണ്ടോ മിസൈല്‍ വരും’. അത് അവിടെ സാധാരണ സംഭവമാണെന്നും ശിശിര പറഞ്ഞു.

ഇസ്രയേല്‍ പലസ്തീന്‍ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഓപറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനം ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ എത്തിയത്. 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ മലയാളികളാണ്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. തിരികെ എത്താനായി 3500 പേര്‍ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide