ഇന്ത്യ മുന്നണിയുടെ സംയുക്ത റാലി അടുത്ത മാസം ഭോപ്പാലില്‍ നടക്കും, സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങാനും തീരുമാനം

ന്യൂഡല്‍ഹി: .പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ ആദ്യ റാലി അടുത്ത മാസം ഭോപ്പാലില്‍ നടത്താന്‍ തീരുമാനം. ഇതോടൊപ്പ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്താനും ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു ഇന്ത്യ മൂന്നണിയുടെ ആദ്യ ഏകോപന സമിതി യോഗം.

14 അംഗങ്ങളുള്ള ഏകോപന സമിതിയിലെ 11 അംഗങ്ങളാണ് ഇന്ന് നടന്ന യോഗത്തില്‍ പങ്കെടുത്തത്. ശരദ് പവാറിനെയും കെ.സി.വേണുഗോപാലിനെയും കൂടാതെ സിപിഐ നേതാവ് ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍, ഡിഎംകെയുടെ ടിആര്‍ ബാലു, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആംആദ്മി നേതാവ് രാഘവ് ചദ്ദ, ജെഡിയു നേതാവ് സഞ്ജയ് ത്സാ, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജെഎംഎം നേതാവ് ഹേമന്ത് സോറന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, ജെഡിയു നേതാവ് ലാലന്‍ സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. സ്‌കൂൾ നിയമന കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേക് ബാനര്‍ജി യോഗത്തിലേക്ക് എത്താതിരുന്നത്.

അതിനിടെ ശരത് പവാറിന്റെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ ഏകോപന സമിതി ഹിന്ദു വിരുദ്ധ സമിതിയാണെന്ന് ബിജെപി ആരോപിച്ചു. ഹിന്ദു മതത്തെ എങ്ങനെ ഇന്ത്യയില്‍ ഇല്ലാതാക്കാം എന്നതാണ് ഇന്ത്യ മുന്നണി ചര്‍ച്ച ചെയ്യുന്നതെന്നും ബിജെപി വക്താവ് സംപീത് പാത്ര കുറ്റപ്പെടുത്തി.

The first meeting of the India Front was held in Delhi