വീട്ടില്‍ വഴക്ക് പറഞ്ഞതിന് കൂട്ടുകാരിയേയും കൂട്ടി നാടു വിട്ടു; പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ പിടികൂടിയത് ട്രെയിനില്‍ നിന്ന്

കൊച്ചി: പെരുമ്പാവൂരില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തിയത് ട്രെയിനില്‍ നിന്ന്. കണ്ണൂരില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. കണ്ണൂരില്‍ രാത്രി 12.30 ഓടെയാണ് ട്രെയിനില്‍ ഇവരെ കണ്ടെത്തുന്നത്.

പിന്നീട് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് കണ്ണൂരിലെത്തി പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം പെണ്‍കുട്ടികളെ വീട്ടുകാര്‍ക്ക് വിട്ടു നല്‍കുമെന്നാണ് വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെ തിങ്കളാഴ്ച വൈകീട്ടു മുതലാണ് കാണാതായത്.

തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവര്‍ സാധാരണ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടികളില്‍ ഒരാളെ വീട്ടില്‍ വഴക്കു പറഞ്ഞതിനാലാണ് വീട്ടില്‍ പോകാതിരുന്നതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞത്. നാടു വിടാന്‍ പെണ്‍കുട്ടി കൂട്ടുകാരിയെയും ഒപ്പംകൂട്ടുകയായിരുന്നു എന്നാണ് വിവരം.