നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം പുന:ക്രമീകരിച്ചു

ബാബു പി സൈമണ്‍.

ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം ജനുവരി ഒന്നുമുതല്‍ ‘നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം’ എന്ന പേരില്‍ അറിയപ്പെടും. സഭാ കൗണ്‍സിലിന്റെയും എപ്പിസ്‌കോപ്പല്‍ സിനഡ് തീരുമാനപ്രകാരവും നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും യൂറോപ്പിലെ ഇടവകകളെ വിടര്‍ത്തി, യു കെ-യൂറോപ്പ് – ആഫ്രിക്ക എന്ന പുതിയ ഭദ്രാസനം രൂപീകരിച്ചു.

1988 നോര്‍ത്ത് അമേരിക്ക ആന്‍ഡ് യുണൈറ്റഡ് കിങ്ഡം മാര്‍ത്തോമാ എന്ന ഭദ്രാസനം രൂപീകരിക്കപ്പെട്ടു. ഭദ്രാസനത്തിന് പ്രഥമ എപ്പിസ്‌കോപ്പയായി അഭിവന്ദ്യ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അധികാരമേറ്റു. തുടര്‍ന്ന് ഭദ്രാസനത്തിന് നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം എന്നു പുനര്‍നാമകരണം ചെയ്തു. റൈറ്റ്.റവ. ഡോ. സക്കറിയാസ് മാര്‍ തെയോഫിലോസ്, റൈറ്റ്.റവ. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, റൈറ്റ്. റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, റൈറ്റ്. റവ.ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് (നിലവില്‍) എന്നീ എപ്പിസ്‌കോപ്പാമാരും ഭദ്രാസനത്തിന് അനുഗ്രഹിക്കപ്പെട്ട നേതൃത്വം നല്‍കി.

1998 മുതല്‍ ന്യൂയോര്‍ക്കിലുള്ള 2320 മെറിക്ക് അവന്യൂ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന അരമനയില്‍ താമസിച്ചുകൊണ്ട് തിരുമേനിമാര്‍ ഭദ്രാസനത്തിന് ആവശ്യമായ ആത്മീയ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നു. ഡിസംബര്‍ 31ന് റൈറ്റ്.റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ ഭദ്രാസനത്തിന്റെ ചുമതല ഒഴിയും. ജനുവരി ഒന്നുമുതല്‍ അഭിവന്ദ്യ റവ.ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ പുനര്‍നാമകരണം ചെയ്ത ‘നോര്‍ത്ത് അമേരിക്ക’ മാര്‍ത്തോമാ ഭദ്രാസനത്തിന്റെ പുതിയ മെത്രാനായി അധികാരമേല്‍ക്കും.

ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവരാജ്യ കെട്ടുപണിക്കും സഭയ്ക്കും സമൂഹത്തിനും അനുഗ്രഹം ആകുന്നതിനും പുതിയതായി ചുമതലയേല്‍ക്കുന്ന തിരുമേനിക്ക് ആവശ്യമായ ദൈവകൃപ ലഭിക്കുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും ഏവരും ആത്മാര്‍ത്ഥമായി സഹകരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭിവന്ദ്യ മോസ്റ്റ്. റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

More Stories from this section

family-dental
witywide