
തൃശൂർ: നിലവിലുള്ള ധാരണ പ്രകാരം 2023ലെ അതേ തറവാടക വാങ്ങി ഇത്തവണത്തെ തൃശൂർ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തൃശൂര്‍ പൂരം എക്‌സിബിഷന്‍ തറവാടക പ്രശ്‌നത്തിന് താല്‍കാലിക പരിഹാരമായി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മുന്‍ധാരണപ്രകാരമുള്ള എട്ടുശതമാനം വര്‍ധനവും തറവാടകയിനത്തില്‍ ഉണ്ടാകും.
കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് തൃശ്ശൂർ പൂരം. പൂരം ഭംഗിയായി നടക്കുക നാടിന്റെ ആവശ്യമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഐക്കൺ ആണ് തൃശൂർ പൂരം. ഇതിൽ ഒരു വിവാദവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂരം നടത്തിപ്പിലെ ചെലവുകള്‍ വഹിക്കാനായി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷനുകള്‍ നടത്താറുണ്ട്. എക്‌സിബിഷന്‍ നടത്തുന്നത് കൊച്ചിന്‍ ദേവസ്വത്തിന്റെ സ്ഥലത്താണ്. ഈ സ്ഥലത്തിന് തറവാടകയായി കഴിഞ്ഞവര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഇത് ഒരു ചതുരശ്ര അടിയ്ക്ക് രണ്ടുരൂപ എന്ന നിരക്കില്‍ നിശ്ചയിച്ചു. ഇതോടെ തറവാടകയായി രണ്ട് കോടിയിലേറെ രൂപ നല്‍കേണ്ട സ്ഥിതി വന്നു.
തുടര്‍ന്ന് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൂരം പ്രതിസന്ധിയിലായി. പൂരം നടത്തിപ്പുതന്നെ തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങള്‍ പറയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. ഈ ഘട്ടത്തില്‍ ദേവസ്വം മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതും പ്രശ്‌നപരിഹാരത്തിനായി യോഗം വിളിച്ചതും.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.