
ഗാസ സിറ്റി : ഇസ്രായേല്‍ സൈന്യം അഭയാര്‍ത്ഥി ക്യാമ്പുകളെ ലക്ഷ്യമാക്കുന്നതിനെത്തുടര്‍ന്ന് ഏകദേശം 150,000 ഫലസ്തീനികള്‍ മധ്യ ഗാസയുടെ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്.
ബുറൈജ് ക്യാമ്പിന്റെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ടാങ്കുകള്‍ എത്തിയതായി ദൃക്‌സാക്ഷികളും ഹമാസിന്റെ സായുധ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇസ്രായേല്‍ സൈന്യം ബുറൈജിനേയും സമീപത്തെ നുസെറാത്ത്, മഗാസി ക്യാമ്പുകളേയും ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ചിരുന്നു.
ഇന്നലെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ഗാസയിലുടനീളം ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് തോക്കുധാരികള്‍ നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് യുദ്ധത്തിന് കാരണമായത്, അതില്‍ 1,200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. കൂടാതെ 240 ഓളം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.
മറുപടി യുദ്ധത്തിനിറങ്ങിയ ഇസ്രയേലാകട്ടെ 11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയില്‍ 21,300-ലധികം ആളുകളെ കൊന്നുതള്ളി. ഇവരിലധികവും കുട്ടികളും സ്ത്രീകളുമാണ്.
ബുറൈജ്, നുസെയ്റാത്ത് ക്യാമ്പുകള്‍ ഉള്‍പ്പെടുന്ന മധ്യ ഗാസയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഭൂപ്രദേശം ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം എത്തിയതോടെ ഏകദേശം ഒന്നരലക്ഷത്തിലധികം ആളുകളോട് തെക്ക് ദേര്‍ അല്‍-ബലാഹ് പട്ടണത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവിടവും ഇതിനകം തിങ്ങിനിറഞ്ഞതിനാല്‍ അവര്‍ക്ക് പോകാന്‍ ഒരിടവുമില്ലെന്ന് യുഎന്‍ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. പലായനം ചെയ്യപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് അഭയംതേടാന്‍ ഒരിടം പോലും കണ്ടെത്താനാവാതെ വലയുകയാണ്.










