‘എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ’? റെയ്ഡിനെത്തിയ ഇഡിയോട് മാധ്യമപ്രവര്‍ത്തക അനുഷ പോള്‍ ചോദിച്ചത്

അനധികൃതഫണ്ടുകള്‍ സ്വീകരിച്ചുവെന്നാരോപിച്ച് ഇന്ത്യയിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരായി നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ന്യൂസ് ക്ലിക്കിലെ മുന്‍ ജീവനക്കാരിയായിരുന്ന മലയാളിയായ അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടിലാണ് ഇഡി എത്തിയത്. റെയ്ഡിനു ശേഷം അനുഷയുടെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്.

ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള കൊച്ചുവീട്, ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞുവെന്ന് അനുഷയോട് താന്‍ ചോദിച്ചപ്പോള്‍, എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ എന്ന് ഇഡിയോട് താനും ചോദിച്ചുവെന്നാണ് അനുഷ മറുപടി നല്‍കിയതെന്ന് തോമസ് ഐസക് കുറിച്ചു. ‘എന്തിനു വേണ്ടിയാണ് എന്നെ ചോദ്യം ചെയ്യുന്നത്? എന്താണ് എന്റെ പേരിലുള്ള കുറ്റങ്ങള്‍? എന്ന അനുഷയുടെ ചോദ്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു ഇഡിയുടെ മറുപടി. ‘മര്യാദയ്ക്കു സഹകരിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും അവര്‍ ചോദിച്ചു.

എന്നാല്‍ അനുഷയ്ക്ക് ഇല്ലാത്തതൊന്നു ഭയമാണെന്ന് തോമസ് ഐസക് കുറിച്ചു. ഭയമുണ്ടോയെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഭയമുണ്ടെങ്കില്‍ ഞാന്‍ സിപിഎമ്മില്‍ ചേരുമോ? എന്നാണ് അനുഷ ചോദിച്ചത്. ‘അതെ. ഡല്‍ഹിയില്‍ ഇന്നു സിപിഐ(എം)ല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനു ചെറിയ ധൈര്യമൊന്നും പോരാ എന്നും തോമസ് ഐസക് കുറിച്ചു. അനുഷ ഡല്‍ഹിയില്‍ സിപിഐ(എം)ന്റെ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ട്രഷററാണ്.

ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരായ അനുഷയുടെ അമ്മയുടെ കുടുംബവീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. അടുത്തിടെ പത്തനംതിട്ടയിലെത്തിയ അനുഷ തന്റെ കുറച്ച് സാധനങ്ങള്‍ വീട്ടില്‍ വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡല്‍ഹി പോലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പരിശോധന നടത്തിയ പോലീസ് ഒരു മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.

തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

അനൂഷ പോളിന്റെ വീട് കണ്ടുപിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി. വണ്ടികയറാത്ത ചെറുകുന്നിന്റെ ചരുവില്‍ പെട്ടെന്നു കാണാന്‍ കഴിയാത്ത ഒരു ചെറുവീട്. അനൂഷയ്ക്കു തന്നെ ഉരുളന്‍കല്ല് പാതയിലൂടെ താഴേക്ക് ഇറങ്ങിവരേണ്ടി വന്നു. വളരെ കാലം പരിചയമുള്ള ഒരു സുഹൃത്തിനോടെന്നവണ്ണം കൈപിടിച്ചു മുകളിലേക്കു കയറുമ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കന്യാകുമാരിയില്‍ അരുണ റോയിയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ക്യാമ്പ്. ഏതാണ്ട് മൂന്നിലൊന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതി-യുവാക്കള്‍. ബാക്കി നാട്ടുകാരായ ഒട്ടേറെ ആളുകള്‍. എന്റെ പ്രസംഗം മലയാളത്തില്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് എന്റെ പ്രസംഗം എങ്ങനെ മനസിലാകും? അപ്പോഴാണ് അനുഷയുടെ രംഗപ്രവേശനം. മലയാളി പ്രസംഗം നേരിട്ട് ഹിന്ദിയിലേക്ക് അനായാസേന വിവര്‍ത്തനം ചെയ്തത് അനൂഷ ആയിരുന്നു.

കൊച്ചുവീടിന്റെ മുന്നിലുള്ള ആസ്ബറ്റോസ് മേല്‍ക്കൂര പൂമുഖത്ത് ഇരുന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ഈ വീട് കണ്ടിട്ട് ഇഡി എന്തു പറഞ്ഞു? അവരും അമ്പരന്നുകാണും. വിദേശപണവും മറ്റും വാങ്ങിയെന്നല്ലേ കേസ്. അപ്പോള്‍ ഒരു ഇടത്തരം സമ്പന്ന വീടായിരിക്കും പ്രതീക്ഷിച്ചിരിക്കുക. അനുഷയുടെ വാക്കുകളില്‍: ”ന്യൂസ് ക്ലിക്കില്‍ നിന്നും നേരിട്ടും അല്ലാതെയും കിട്ടിയ പണത്തെക്കുറിച്ച് ഇഡി ചോദിച്ചു. അവരോടു ഞാന്‍ പറഞ്ഞ മറുപടി എന്റെ വീട് കണ്ടിട്ട് ഒത്തിരി പണം കിട്ടുന്നുണ്ടെന്നു തോന്നുന്നുണ്ടോ?”

അനുഷ ഡല്‍ഹിയില്‍ സിപിഐ(എം)ന്റെ ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന ട്രഷററാണ്. ഇതൊക്കെ അറിഞ്ഞിട്ടായിരിക്കുമല്ലോ ഇഡി വരിക. പക്ഷേ, ഇഡിയുടെ ചോദ്യം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേയും മറ്റു നേതാക്കളെയും അറിയുമോ എന്നായിരുന്നു. ഇതുപോലുള്ള കുറേ വിഡ്ഡി ചോദ്യങ്ങള്‍. കര്‍ഷകസമരത്തെക്കുറിച്ചും സിഎഎ വിരുദ്ധസമരത്തെക്കുറിച്ചും ഒട്ടേറെ ചോദ്യങ്ങള്‍. കൂടെ ഇന്നും ജയിലില്‍ കഴിയുന്ന സിഎഎ വിരുദ്ധസമരത്തില്‍ പങ്കെടുത്ത ജാമിയയിലെ വിദ്യാര്‍ത്ഥികളെ അറിയുമോക്കുറിച്ചും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അനുഷ അക്കാലത്ത് ന്യൂസ് ക്ലിക്കിന്റെ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നു. അതുകൊണ്ട് ഫീല്‍ഡ് റിപ്പോര്‍ട്ടിംഗ് ഉണ്ടായിരുന്നില്ല. എങ്കിലും നിലപാടു വ്യക്തമാക്കി. ”ഈ രണ്ട് സമരങ്ങളും സംബന്ധിച്ച് ഞങ്ങളുടെ പാര്‍ടിയുടെ നിലപാട് അറിയാമല്ലോ. അതുതന്നെയാണ് എന്റെയും നിലപാട്.’

വീടാകെ പരിശോധിച്ചു. ലോക്കല്‍ സെക്രട്ടറിയെ വിളിക്കാന്‍ ശ്രമിച്ച അമ്മയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പോയപ്പോള്‍ തിരിച്ചു കൊടുത്തു. പക്ഷേ, അനുഷയുടെ ഫോണും ലാപ്പുമൊന്നും തിരിച്ചു കൊടുത്തില്ല. ആവശ്യപ്പെട്ടിട്ടും രസീത് നല്‍കാനും അവര്‍ വിസമ്മതിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു ഡല്‍ഹിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ അനുഷ ന്യൂസ് ക്ലിക്കില്‍ ഇല്ല. അസീം പ്രേംജി സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടിലാണു ജോലി ചെയ്യുന്നത്. ഇപ്പോള്‍ ജോലി ഇല്ലെങ്കിലും കര്‍ഷകസമരകാലത്തും സിഎഎ വിരുദ്ധസമരകാലത്തും ന്യൂസ് ക്ലിക്കില്‍ ഉണ്ടായിരുന്നല്ലോ എന്നതാണ് ഇഡിയുടെ ന്യായം.

എന്തിനു വേണ്ടിയാണ് എന്നെ ചോദ്യം ചെയ്യുന്നത്? എന്താണ് എന്റെ പേരിലുള്ള കുറ്റങ്ങള്‍? എന്ന ചോദ്യങ്ങള്‍ക്ക് ഭീഷണിയായിരുന്നു മറുപടി. ”മര്യാദയ്ക്കു സഹകരിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. ഞങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.’അനുഷയ്ക്ക് ഇല്ലാത്തതൊന്നു ഭയമാണ്. ഇഡി വന്നത് കേരളാ പൊലീസിനെ അറിയിച്ചുകൊണ്ടല്ല. പക്ഷേ, മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നു. ഇഡിയുടെ പിന്നാലെ അവരും എത്തി. ഭയമുണ്ടോയെന്നു ചോദിച്ച അവരോട് അനുഷയുടെ പ്രതികരണം വീഡിയോയില്‍ ലഭ്യമാണ്. ഭയമുണ്ടെങ്കില്‍ ഞാന്‍ സിപിഎമ്മില്‍ ചേരുമോ? അതെ. ഡല്‍ഹിയില്‍ ഇന്നു സിപിഐ(എം)ല്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനു ചെറിയ ധൈര്യമൊന്നും പോരാ. ന്യൂസ് ക്ലിക്കിലെ റെയ്ഡിലൂടെ സിപിഐ(എം) നേതാക്കളിലേക്ക് എത്താനുള്ള ഊടുവഴികളാണ് ഇഡി നേടിക്കൊണ്ടിരിക്കുന്നത്.

വീട്ടില്‍ അമ്മ ഉഷാ ഭാര്‍ഗവിയും ഒരു ബന്ധു സ്ത്രീ കൂടി മാത്രമേയുള്ളൂ. ഇപ്പോള്‍ അനുഷയുമുണ്ട്. 2005-ല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിംല രാധാകൃഷ്ണന്‍ കുടുംബശ്രീയുടെ ബാക്ക് ടു സ്‌കൂള്‍ ക്ലാസും കഴിഞ്ഞ് അതുവഴി വന്നിരുന്നു. അനുഷയുടെ അമ്മയുടെ സഹോദരിയുടെ മകന്റെ ഭാര്യയാണ് സിംല. അമ്മയ്ക്കു സുഖമില്ലാത്തതുകൊണ്ടാണ് അനുഷ കുറച്ചുനാളത്തേക്കു വീട്ടിലേക്കു വന്നത്. ഇവിടെയുള്ളിടത്തോളം കാലം പ്രാദേശിക പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാണ് ഉദ്ദേശം.

More Stories from this section

family-dental
witywide