
തൃശൂർ: വിവേകോദയം സ്‌കൂളില്‍ വെടിയുതിര്‍ത്ത കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇയാളെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം. പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതി മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കുടുംബം അറിയിച്ചുവെന്നും ചികില്‍സാ രേഖകള്‍ കാണിച്ചുവെന്നുമാണ് വിവരം. തൃശൂർ മുളയം സ്വദേശിയായ ജഗനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെയാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ പ്രതി അപ്രതീക്ഷിതമായി എത്തിയതും ഭയാനകമായ സംഭവങ്ങള്‍ക്ക് ഇടയാക്കിയതും. ഇയാള്‍ പഠിച്ചിരുന്ന വേളയില്‍ തൊപ്പി അധ്യാപകന്‍ വാങ്ങിവച്ചിരുന്നുവത്രെ. തൊപ്പി ചോദിച്ചാണ് പ്രതി എത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു. ചില അധ്യാപകരെ അന്വേഷിക്കുകയും ചെയ്തു.
ക്ലാസ് മുറികളില്‍ കയറി ഭീതി പരത്തിയ ശേഷം സ്റ്റാഫ് മുറിയിലെത്തി ഭീഷണിപ്പെടുത്തി. ശേഷം കസേരയില്‍ ഇരുന്ന് തോക്ക് പുറത്തെടുത്തു. പിന്നീട് അതിവേഗം മറ്റു ചില ക്ലാസ് മുറികളിലേക്ക് പോയി. ഈ വേളയിലാണ് വെടിയുതിര്‍ത്തത്. വിദ്യാര്‍ഥികള്‍ തമാശയായിട്ടാണ് ആദ്യം ഇയാളെ കണ്ടത്. വെടിവച്ചതോടെ പരിഭ്രാന്തരായി. ഒന്നാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഈസ്റ്റ് പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.