
ന്യൂയോർക്ക് സറ്റി: അടുത്തയാഴ്ച കാലിഫോർണിയയിൽ നടക്കുന്ന രണ്ടാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റിൽ നിന്നും വിട്ടുനിൽക്കാൻ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ മാസം 27ന് അമേരിക്കൻ സമയം (ഈസ്റ്റേൺ ടൈം) രാത്രി ഒൻപതിനാണ് ഡിബേറ്റ് ആരംഭിക്കുക.
ആറ് റിപ്പബ്ലിക്കൻ സ്ഥാനാർഥികളാണ് രണ്ടാം ഡിബേറ്റിന് യോഗ്യത നേടിയതെന്നാണ് റിപ്പോർട്ട്. 50,000 ഡോണർമാർ ഉണ്ടായിരിക്കുക, ഇവരിൽ 200 പേർ വീതം 20 സംസ്ഥാനങ്ങളിൽ നിന്നോ ടെറിറ്ററികളിൽ നിന്നോ ആയിരിക്കുക, ദേശീയ സർവേകളിൽ രണ്ടെണ്ണത്തിൽ നിന്ന് 3% എങ്കിലും പിന്തുണ നേടുക അല്ലെങ്കിൽ ഒരു ദേശീയ പോളിൽ നിന്നും രണ്ട് ഏർളി പ്രൈമറി സ്റ്റേറ്റുകളിൽ നിന്നും 3% എങ്കിലും പിന്തുണ നേടിയിട്ടുണ്ടാവുക. പോളുകൾ 2023 ഓഗസ്റ്റ് 1ന് ശേഷം നടന്നവയായിരിക്കണം. ഇവയാണ് ഡിബേറ്റിൽ പങ്കെടുക്കാൻ ആവശ്യമായ യോഗ്യതകൾ.
നോർത്ത് ഡെക്കോഡ ഗവർണർ ഡഗ് ബെർഗം ദാതാക്കളുടെ പട്ടിക തികച്ചു, പക്ഷെ പോളിംഗ് യോഗ്യത പൂർത്തിയാക്കിയിട്ടില്ല. മുൻ അർക്കൻസ ഗവർണർ അസ ഹച്ചിസണിന്റെ വക്താവ് വിവരം നൽകാൻ തയാറായില്ല. ഡിബേറ്റിനു 48 മണിക്കൂറിന് മുൻപ് യോഗ്യതകൾ നേടിയാൽ മതി.
ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ്, വിവേക് രാമസ്വാമി, മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി, മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, മുൻ ന്യൂജഴ്‌സി ഗവർണർ ക്രിസ്ക്രിസ്റ്റി, സൗത്ത് കാരോലൈന സെനറ്റർ ടിം സ്കോട്ട് എന്നിവരാണ് ഇത് വരെ യോഗ്യത നേടിയ ആറ് പേർ.
ഒന്നാം ഡിബേറ്റിന് മിൽവോക്കിയിൽ സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നവർ ഏറ്റുമുട്ടിയപ്പോഴും ട്രംപ് വിട്ടു നിന്നിരുന്നു. ട്രംപിന്റെ അസാന്നിധ്യത്തിൽ സ്ഥാനാർത്ഥികളിൽ ഏറെ തിളങ്ങിയത് ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ വിവേക് രാമസ്വാമിയായിരുന്നു.
രണ്ടാമത്തെ ഡിബേറ്റ് നടക്കുന്ന ദിവസം ഡെട്രോയിറ്റിൽ സമരം ചെയ്യുന്ന യുണൈറ്റഡ് ഓട്ടോമൊബൈൽ വർക്കേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെ മൂന്ന് വലിയ വാഹന നിർമാണ ഫാക്ടറി തൊഴിലാളി യൂണിയനുകൾ വർഷങ്ങളായി പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചിരുന്നു.
ബൈഡൻ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പലതും പാലിച്ചില്ലെന്ന് ആരോപിച്ച് യൂണിയനുകൾ അകലം പാലിക്കുകയാണ്. ഈ അവസരം മുതലെടുത്ത് യൂണിയനുകളുടെ പിന്തുണ നേടാനാണ് ട്രംപിന്റെ ശ്രമം.














