‘ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തു, മഹുവ അംഗീകരിച്ചില്ലെങ്കിലും സത്യം പുറത്തുവരും’; വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. മഹുവ തെറ്റുകള്‍ അംഗീകരിച്ചില്ലെങ്കിലും സത്യം പുറത്തുവരുമെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. പാര്‍ലമെന്ററി കമ്മിറ്റി വിളിപ്പിച്ചാല്‍ ആരായാലും ഹാജരായി അവരുടെ ഭാഗം വ്യക്തമാക്കണമെന്നും ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്ത് വലിയ അഴിമതിയാണ് എംപി നടത്തിയതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

എങ്ങനെയാണ് ഇത്തരം രഹസ്യവിവരങ്ങള്‍ ഒരു എംപി മറിച്ചുവിറ്റതെന്ന് രാജ്യത്തിന് അറിയണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. വലിയ അഴിമതിയാണ് ഇതിനു പിന്നില്‍. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. വളരെ ആശങ്കപ്പെടുത്തുന്ന വിഷയം കൂടിയാണിത്. എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാന്‍ തീയതി മാറ്റി നല്‍കണമെന്ന മഹുവയുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം പറഞ്ഞത്.

അതേസമയം ഹാജരാവാന്‍ സമയം നീട്ടി അനുവദിക്കാന്‍ കഴിയില്ലെന്ന് മഹുവ മൊയ്ത്രയോട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അറിയിച്ചിരുന്നു. നവംബര്‍ രണ്ടിന് തന്നെ ഹാജരാകണമെന്നും ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിച്ചതിനെത്തുടര്‍ന്നാണ് തിയതി മാറ്റി നല്‍കിയത്.

More Stories from this section

family-dental
witywide