
ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി. നവംബര്‍ 9-10 തിയ്യതികളില്‍ നടക്കുന്ന ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ഇന്ത്യയിലെത്തിയത്. ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചയില്‍ സഹ അധ്യക്ഷനാകും. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഒപ്പമുണ്ട്.
ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് ബ്ലിങ്കനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഉഭയകക്ഷി വിഷയങ്ങള്‍ക്കൊപ്പം ഇന്തോ-പസഫിക് മേഖല, റഷ്യ, ഉക്രൈന്‍ എന്നിവയും ഇരുപക്ഷവും ചര്‍ച്ച ചെയ്യും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കര്‍ എന്നിവരുമായി അമേരിക്കന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നേരത്തെ നടത്തിയ ചര്‍ച്ചകളുടെ പുരോഗതിയും യോഗം വിലയിരുത്തും.
പ്രതിരോധ മേഖലയിലെ സഹകരണം, സാങ്കേതികശൃംഖല സഹകരണം, ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കൈവരിച്ച പുരോഗതിയെക്കുറിച്ച് മന്ത്രിതല ചര്‍ച്ചയില്‍ അവലോകനം നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.