
ആർഎസ്എസ് നേതാവും എബിവിപി സ്ഥാപകനുമായ ദത്താജി ഡിഡോക്കറിന്റെ നൂറാം ജന്മ വാർഷികം ആഘോഷിക്കവെ മഹാരാഷ്ട്രയിലെ യൂണിവേഴ്സിറ്റികളിലേയും കോളജുകളിലേയും മുഴുവൻ വിദ്യാർഥികളെയും ആഘോഷത്തിൽ പങ്കെടുപ്പിക്കണമെന്ന് യുജിസി നിർദേശം. ഈ മാസം 21 ന് പുറത്തിറക്കിയ ഉത്തരവിലാണ് നിർദേശമുള്ളത്.
രാജ്യത്തെ വിദ്യാർഥികൾക്കും യുവ ജനങ്ങൾക്കും പ്രചോദനമായ ആർഎസ്എസ് നേതാവാണ് ദത്താജി ഡിഡോക്കറെന്ന് യുജിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ” മരണമടഞ്ഞ ദത്താജി രാജ്യത്തെ ആയിരകണക്കിന് യുവജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രചോദനമായ വ്യക്തിയായിരുന്നു. അദ്ദേഹം നിരവധി സംഘടനകൾക്ക് രൂപം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികം ഈ വർഷം ആഘോഷിക്കുകയാണ്. ഇത് പ്രകാരം ഈ വർഷം ഓഗസ്റ്റ് 7 മുതൽ അടുത്ത ഓഗസ്റ്റ് 7 വരെ ജന്മശതാബ്ദി വർഷം ആഘോഷിക്കുന്നതിനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി അറിയിക്കുന്നു. പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കളെയും വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കണമെന്ന് മഹാരാഷ്ട്ര സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അഭ്യർഥിക്കുന്നു, ” സര്‍ക്കുലറിൽ പറയുന്നു.
അഖില ഭാരതീയ വിദ്യാ പരിഷത്തിന്റെ (എബിവിപി) സ്ഥാപക അംഗം കൂടിയായ ഡിഡോക്കറെ അനുസ്മരിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസിയുടെ നിർദേശം. അദ്ദേഹത്തിന്റെ സ്മാരകമായി ഒരു ബുക്‌ലെറ്റ് പ്രസിദ്ധീകരിക്കാൻ പോവുകയാണെന്ന് ഗഡ്കരി പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു .
യുജിസിയുടെ കത്തിൽ ശിവസേനയുടെ (യുബിടി) യുവജന വിഭാഗം എതിർപ്പ് രേഖപ്പെടുത്തുകയും അത് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജന്മശതാബ്ദി ആഘോഷിക്കുന്നതിന് എതിരല്ലെന്ന് യുവസേനയിൽ നിന്നുള്ള മുൻ മുംബൈ യൂണിവേഴ്സിറ്റി സെനറ്റ് അംഗം പ്രദീപ് സാവന്ത് പറഞ്ഞു. എന്നാൽ അത് പാർട്ടിയും ആർഎസ്എസും സ്വന്തം ഫണ്ട് ഉപയോഗിച്ച് ചെയ്യണം. അത് കോളേജുകളിലും സർവകലാശാലകളിലും അടിച്ചേൽപ്പിക്കാൻ പാടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരിൽ പരിപാടി നടക്കുന്നതിന് മഹാരാഷ്ട്രയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.
UGC directs state univs to celebrate ABVP founder’s centenary