പൊലീസ് സ്റ്റേഷനില്‍ വെച്ച് തലയില്‍ വെടിയേറ്റ സ്ത്രീ ഗുരുതരാവസ്ഥയില്‍; യുപിയില്‍ ഉദ്യോഗസ്ഥന്‍ ഒളിവില്‍

ലഖ്നൗ: പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് തലയില്‍ വെടിയേറ്റു. യുപിയിലെ അലിഗഢ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇസ്രത്ത് എന്ന യുവതിക്കാണ് പരുക്ക് പറ്റിയത്. സൗദി അറേബ്യയിലേക്ക് ഉംറക്ക് പോകാനാണ് ഇസ്രത്ത് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. ഇതിന്റെ വെരിഫിക്കേഷനായാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.

ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മയുടെ തോക്കില്‍ നിന്നാണ് വെടി പൊട്ടിയത്. ഇസ്രത്ത് തന്റെ ഊഴത്തിനായി കാത്തുനില്‍ക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന ഇന്‍സ്‌പെക്ടറുടെ തോക്കില്‍ നിന്നും വെടി പൊട്ടുകയായിരുന്നു. തലക്ക് വെടിയേറ്റതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. വെടിവെച്ച ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മ ഒളിവിലാണ്.

അതേസമയം തോക്ക് അബദ്ധത്തില്‍ പൊട്ടിയതല്ലെന്നും ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മ മനപ്പൂര്‍വ്വം ഇസ്രത്തിനെ വെടിവെച്ചതാണെന്നും കുടുംബം ആരോപിച്ചു. തര്‍ക്കത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ വെടിവെച്ചതെന്നും പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പണത്തിനായി യുവതിയെ ബുദ്ധിമുട്ടിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

ഇന്‍സ്‌പെക്ടര്‍ മനോജ് ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്ത് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് എസ്പി കലാനിധി നൈതാനി പറഞ്ഞു. അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫീല്‍ഡ് യൂണിറ്റ് പരിശോധിച്ചുവരികയാണെന്നും പൊലീസുകാരനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇസ്രത്ത് അപകടനില തരണം ചെയ്തിട്ടില്ല.

More Stories from this section

family-dental
witywide