
യുപിയിലെ യോഗി സർക്കാരിൻ്റെ കണ്ണിലെ കരടായ ഡോ കഫീൽ ഖാനെതിരെ വീണ്ടും കേസ്. തൻ്റെ പുസ്തക വില്പനയിലൂടെ സ്വരൂപിച്ച പണം ഉപയോഗിച്ച് കലാപം നടത്താൻ രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് വ്യവസായിയായ മനീഷ് ശുക്ല നൽകിയ പരാതിയിലാണ് കേസ്. ന്യൂനപക്ഷ വിഭാഗത്തെ കലാപം നടത്താൻ ഖഫീൽഖാൻ പ്രേരിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
കഫീൽ ഖാനും മറ്റു നാലുപേരും ചേർന്ന് കലാപം ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുന്നത് താൻ ഒളിഞ്ഞുകേട്ടു എന്നാണ് മനീഷ് ശുക്ലയുടെ വാദം. കലാപാസൂത്രണം, മതവികാരം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കൽ തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകൾ.
2017ൽ ഗോരഖ്‌പൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാർ ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന കഫീൽ ഖാന്റെ ഓർമ്മക്കുറിപ്പുകൾ ഉൾക്കൊള്ളുന്ന പുസ്തകം വിവാദമാവുകയും ഗോരഖ്‌പൂർ സംഭവത്തിൽ ഡോ കഫീൽ ഖാൻ ഉത്തരവാദിയാണെന്നു കാണിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. യുഎപിഎ പ്രകാരമായിരുന്നു അറസ്റ്റ്. കുട്ടികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചതിന് യോഗി ആദിത്യനാഥ് ഉൾപ്പെടെ മന്ത്രിസഭയിലുള്ളവർക്കും സർക്കാരിനുമാണ് ഉത്തരവാദിത്വമെന്ന് പൗരത്വ പ്രതിഷേധ യോഗങ്ങളിൽ പ്രസംഗിച്ചതിനാണ് യോഗിയെ ചോടിപ്പിച്ചത്.
ഇദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന കേസ് നിലനിൽക്കില്ലെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി 2020 സെപ്റ്റംബറിൽ കഫീൽ ഖാനെ ഉടൻ ജയിൽ മോചിതനാക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
ലക്‌നൗവിലെ കൃഷ്ണ നഗർ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് കഫീൽ ഖാനെതിരെ 2017 മുതൽ ആറു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളതായി ദി ക്വിന്റ റിപ്പോർട്ട് ചെയ്യുന്നു.
ഏഴുമാസത്തെ ജയിൽവാസത്തിനു ശേഷമാണ് അദ്ദേഹം മഥുര ജയിലിൽ നിന്ന് 2020ൽ പുറത്തിറങ്ങുന്നത്. ഗോരഖ്‌പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കൽ കോളജിന്റെ ഭാഗമായ നെഹ്‌റു ഹോസ്പിറ്റലിൽ 63 കുട്ടികളും 18 മുതിർന്നവരും ഓക്സിജൻ ലഭിക്കാതെ മരിച്ച സംഭവം നടക്കുമ്പോൾ കഫീൽ ഖാൻ അവിടെ പീഡിയാട്രീഷ്യൻ ആയിരുന്നു. ഈ സംഭവം പുറത്ത് പറഞ്ഞതോടെ സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടി കഫീൽ ഖാനെ കരുവാക്കുകയായിരുന്നു എന്ന വിമർശനങ്ങൾ അന്ന് ശക്തമായി ഉയർന്നിരുന്നു. ഇത്തവണ ആരോപണങ്ങൾ ദി ഗോരഖ്‌പൂർ ട്രാജഡി; എ ഡോക്‌ടേഴ്‌സ് മെമോയർ ഓഫ് എ ഡെഡ്‌ലി മെഡിക്കൽ ക്രിസിസ് എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെ ചുറ്റിപ്പറ്റിയാണ്.
UP police lodges FIR against Dr.Kafeel Khan for inciting minority community