
ചിക്കുന്‍ഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അനുമതി നല്‍കി അമേരിക്കന്‍ ആരോഗ്യ വിഭാഗം. യൂറോപ്പിലെ വാല്‍നേവ വികസിപ്പിച്ചെടുത്ത വാക്സിന്‍ ‘ഇക്സ്ചിക്’ എന്ന പേരിലായിരിക്കും വിപണിയിലെത്തുകയെന്ന് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) അറിയിച്ചു. 18 വയസിന് മുകളിലുള്ളർക്കായിരിക്കും വാക്സിന്‍ നല്‍കുക. ചിക്കുന്‍ഗുനിയ വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് വൈകാതെ വാക്സിനെത്തിയേക്കും.
ആഫ്രിക്കയിലെ ഉഷ്ണമേഖലകളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമായാണ് രോഗവ്യാപനമുള്ളത്. പനിയും സന്ധിവേദനയുമാണ് ചിക്കുന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍. 15 വർഷങ്ങള്‍ക്കിടെ 50 ലക്ഷത്തോളം കേസുകളാണ് ആഗോളതലത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് എഫ് ഡി എ പറയുന്നു.
“ചിക്കുന്‍ഗുനിയ വൈറസ് ഗുരുതരരോഗങ്ങള്‍ക്കും ദീർഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകാനിടയുണ്ട്. പ്രത്യേകിച്ചും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും,” മുതിർന്ന എഫ് ഡി എ ഉദ്യോഗസ്ഥനായ പീറ്റർ മാർക്ക്സ് പ്രസ്താവനയില്‍ പറഞ്ഞു. പരിമിതമായ ചികിത്സരീതികള്‍ മാത്രമുള്ള ഒരു രോഗത്തെ തടയുന്നതിനുള്ള വലിയ മുന്നേറ്റമാണ് വാക്സിന്‍ കണ്ടുപിടുത്തത്തിലൂടെ സാധ്യമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഡോസ് വാക്സിനാണ് ചിക്കുന്‍ഗുനിയക്ക് നല്‍കുക. നോർത്ത് അമേരിക്കയില്‍ 3,500 പേരില്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിരുന്നു. തലവേദന, ക്ഷീണം, സന്ധിവേദന, പനി തുടങ്ങിയ പാർശ്വഫലങ്ങള്‍ വാക്സിനെടുത്തവരില്‍ കണ്ടെത്തി.
US Approves First Vaccine to Prevent Chikungunya Virus