
പലസ്തീനെതിരായ ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ച് നല്‍കുന്ന വാര്‍ത്തകള്‍ അല്‍ ജസീറ ടെലിവിഷന്‍ കുറയ്ക്കണമെന്ന് അമേരിക്ക. ഇതുസംബന്ധിച്ച് നിര്‍ദേശം ചാനലിന് നല്‍കണമെന്ന് ഖത്തറിനോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷംഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിന്റെ ആഘാതങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള റിപ്പോർട്ടുകളാണ് അൽ ജസീറ നൽകുന്നത്,
അൽ ജസീറ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് അമേരിക്കയ്ക്കുള്ളതെന്നും അൽ ജസീറയുടെ വാർത്തകൾ ഇസ്രയേൽ വിരുദ്ധത നിറഞ്ഞതാണെന്നും ബ്ലിങ്കൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയെ അറിയിച്ചതായി ആക്സിയോസ് എന്ന വെബ്സൈറ്റിനെ ഉദ്ധരിച്ച് ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. ഖത്തർ രാജകുടുംബത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അൽ ജസീറ.
വിഷയത്തിൽ അൽ ജസീറ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസയിൽ ഇപ്പോഴും ബ്യൂറോ പ്രവർത്തിക്കുന്ന ചുരുക്കം ചില വാർത്ത സ്ഥാപനങ്ങളിൽ ഒന്നാണ് അൽ ജസീറ.
അൽ ജസീറയുടെ ഗാസ ബ്യുറോ ചീഫ് വാഇൽ അൽ-ദാദൗന്റെ കുടുംബം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഒക്ടോബർ 13-ന് വടക്കൻ ഗാസയിൽ നിന്ന് നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലേക്ക് മാറിയ കുടുംബം മുഴുവനും അവിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. മകൻ്റെ മൃതദേഹവുമായി അദ്ദേഹം നിൽക്കുന്ന ചിത്രങ്ങളും വലിയ തോതിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെപ്രചരിക്കുന്നുണ്ട്. അൽ ജസീറയുടെ മറ്റൊരു മാധ്യമപ്രവർത്തകയായ ഷിറിൻ അബു അഖ്ല കഴിഞ്ഞ വർഷം വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു.
us asks Qatar to turn down the volume of Al Jazeera news coverage