ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ അപകടമരണത്തില്‍ പൊട്ടിച്ചിരിച്ച് യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍, അന്വേഷണം

വാഷിങ്ടൺ: പൊലീസ് പട്രോൾ വാഹനമിടിച്ച് ഇന്ത്യൻ വംശജയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പരിഹസിച്ച് ചിരിക്കുന്ന യു.എസ് പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ പുറത്ത്. ഡാനിയൽ ഓഡറർ എന്ന ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2023 ജനുവരിയിലായിരുന്നു ഇന്ത്യൻ വംശജയായ ജാഹ്നവി കണ്ടുല പൊലീസ് പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു 23-കാരിയായ ജാഹ്നവി. ഡാനിയലിന്റെ സഹപ്രവർത്തകനായ കെവിൻ ഡേവ് ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം.

നിലവിൽ പുറത്ത് വന്നിരിക്കുന്ന വീഡിയോയിൽ സിയാറ്റിൽ പൊലീസ് ഓഫീസേഴ്‌സ് വൈസ് പ്രസിഡന്റായ ഡാനിയൽ പ്രസിഡന്റുമായി വിഷയം ചർച്ച ചെയ്യുന്നത് വ്യക്തമാണ്. കോളിൽ ചിരിച്ചുകൊണ്ട് ജാഹ്നവി ഒരു സാധാരണ വ്യക്തിയാണെന്നാണ് ഇയാൾ അഭിസംബോധന ചെയ്യുന്നത്. അവൾ മരിച്ചു എന്ന് പറയുന്നതും കേൾക്കാം.

പൊട്ടിച്ചിരിച്ചുകൊണ്ട് പതിനൊന്നായിരം ഡോളറിന്റെ ഒരു ചെക്ക് എഴുതാനും ഡാനിയേൽ പറയുന്നുണ്ട്. 23-കാരിയായ ജാഹ്നവിക്ക് 26 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റിൽ കമ്മ്യൂണിറ്റി പൊലീസ് കമ്മീഷൻ തങ്ങളുടെ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്‌. സംഭാഷണം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയിൽ പറയുന്നു. സിയാറ്റിലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയ ഒരു പൊലീസ് വകുപ്പിൽ നിന്നും ഇതല്ല അവർ അർഹിക്കുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.