
ന്യൂയോർക്ക്: ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ക്വീൻസിലെ എക്സ്പ്രസ് ഹൈവേയുടെ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞ യുവാവിന് 25 വർഷം ജയിൽ ശിക്ഷ വിധിച്ച് യുഎസ് കോടതി. ഗോയി ചാൾസ് എന്ന 33കാരനാണ് തന്റെ കാമുകിയായ വനേസ പിയറിയെ(29) കൊലപ്പെടുത്തിയത്.
2020 ഒക്ടോബറിലായിരുന്നു പ്രതി കൃത്യം ചെയ്തത്. നവംബറിൽ ചാൾസ് കുറ്റക്കാരനാണെന്ന് ക്വീൻസ് ജൂറി കണ്ടെത്തിയിരുന്നു. തന്റെ കുട്ടിയുടെ അമ്മയാകാൻ പോകുന്ന യുവതിയെ ഒരു ദയയുമില്ലാതെ കൊലപ്പെടുത്തിയ ചാൾസിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കൊല്ലപ്പെടുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു വനേസ. പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 2020 ഒക്ടോബർ 23ന് അതിരാവിലെ ക്വീൻസ് ഹൈവേയുടെ വശത്തേക്ക് വനേസപിയറിയുടെ മൃതദേഹം വലിച്ചെറിയുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇത് പരിശോധിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഒരു ബസ് ഡ്രൈവറാണ് ആദ്യം യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.
കുഞ്ഞും ചാൾസുമൊരുമിച്ചുള്ള ജീവിതം വനേസ ഏറെ സ്വപ്നം കണ്ടിരുന്നതായി അവരുടെ സഹോദരി പറഞ്ഞു. എന്നാൽ കുടുംബമായി ജീവിക്കാൻ ചാൾസിന് താൽപര്യമുണ്ടായിരുന്നില്ല. തുടർന്നാണ് വനേസയെ ചാൾസ് കൊല്ലാൻ തീരുമാനിച്ചതെന്നും കരുതുന്നു. കൊലപാതകം നടന്ന് മൂന്നുവർഷത്തിനു ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.















