
അമ്മാൻ: ഗാസയിൽ ഉടനടി വെടിനിർത്തൽ വേണമെന്ന ആവശ്യം നിരസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ശനിയാഴ്ച അറബ് വിദേശകാര്യ മന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യം തള്ളിയത്.
വെടിനിർത്തൽ ഉടമ്പടി വിപരീത ഫലമുണ്ടാക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു. അങ്ങനെയൊരു ഉടമ്പടി ഉണ്ടാക്കിയാൽ അത് ഹമാസിന് വീണ്ടും സംഘടിക്കാന്‍ സഹായിക്കും. അതേ സമയം ഗാസയിലെ സാധരണക്കാര്‍ക്കുള്ള മാനുഷിക പിന്തുണ നല്‍കുന്നതിനാണ് അമേരിക്ക സജ്ജമാകുന്നതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.
ജോര്‍ദാന്‍, സൗദി, യുഎഇ, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയത്. ജോര്‍ദാന്‍,ഈജിപ്ത് വിദേശകാര്യ മന്ത്രിമാരാണ് അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടത്.
ഹമാസിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യത്തില്‍ യുഎസ് ഭരണകൂടത്തിന്റെ പിന്തുണ യോഗത്തില്‍ ബ്ലിങ്കന്‍ പങ്കുവെക്കുകയും ചെയ്തു.
വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയതിന് പിന്നാലെ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ന് തുര്‍ക്കിയിലേക്ക് പോകും.