
ന്യൂയോര്‍ക്: കനേഡിയൻ പൗരനായ ഖലിസ്ഥാന്‍വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെടുന്നു., നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുമുണ്ടന്നും കാനഡ അവകാശപ്പെടുന്നു.
‘തെളിവുകള്‍ ഇപ്പോൾ കൈമാറില്ല. വിശദമായ അന്വേഷണത്തിനു ശേഷം തെളിവു കൈമാറും.’കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന്‍ റിപ്പോർട്ട് ചെയ്തു.
അതേസമയം ഈ വിഷയത്തില്‍ കാനഡയുടെ അന്വേഷണത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അമേരിക്ക. കാനഡയുടെ ആരോപണം സംബന്ധിച്ച് ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേയ്ക് സള്ളിവൻ പറഞ്ഞു. കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് കാനഡ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കാനഡയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കാനഡയുടെ ആരോപണങ്ങളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണങ്ങളെ പിന്തുണയ്ക്കും. ഉന്നതതലങ്ങളിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടക്കുന്നുണ്ട്. രാജ്യമേതായാലും അമേരിക്കയുടെ അടിസ്ഥാനതത്വങ്ങൾക്ക് വേണ്ടി നിലകൊള്ളും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സള്ളിവന്റെ പ്രതികരണം.
ഞാൻ നയതന്ത്ര സംഭാഷണങ്ങളുടെ സാരാംശത്തിലേക്ക് കടക്കുന്നില്ല. എന്നാൽ കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അവരുമായി കൂടിയാലോചനകളും നടത്തുന്നുണ്ട്. ഈ അന്വേഷണത്തിൽ അവർ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു, ഞങ്ങൾ ഇന്ത്യൻ സർക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങളും സള്ളിവൻ തള്ളിക്കളഞ്ഞു.
റഷ്യയുടെ നടപടികളിൽ അമേരിക്കയ്ക്ക് കൃത്യമായ നിലപാടുണ്ടായിട്ടും ഇന്ത്യയെ മാത്രം സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യവും വാർത്താസമ്മേളനത്തിൽ ഉയർന്നു. ഡോളർ വിനിമയം ഉപേക്ഷിക്കാനുള്ള 18 രാജ്യങ്ങൾ തമ്മിലുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ട കാര്യങ്ങളും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ത്യ ചൈനയോ റഷ്യയോ അല്ലെന്നായിരുന്നു സള്ളിവന്റെ മറുപടി. ഓരോ രാജ്യങ്ങളോടുമുള്ള സമീപനങ്ങൾ വെവ്വേറെയാണ്. ആരെങ്കിലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കും സമൃദ്ധിയ്ക്കും വെല്ലുവിളി സൃഷ്‌ടിക്കുന്നുവോ അവരെ പ്രതിരോധിക്കുമെന്നും സള്ളിവൻ വ്യക്തമാക്കി.