
ന്യൂയോര്‍ക്ക്: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും യുദ്ധത്തെ അപലപിച്ചും യു.എൻ രക്ഷാസമിതിയിൽ ബ്രസീൽ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. പ്രമേയത്തിൽ ഇസ്രയേലിന്റെ സ്വയം പ്രതിരോധം പരാമർശിക്കുന്നില്ലെന്നാണ് അമേരിക്കയുടെ വിശദീകരണം. 15ൽ 12 അംഗ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ സമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ബ്രിട്ടനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നേരത്തെ റഷ്യ മുന്നോട്ട് വെച്ച പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചിരുന്നില്ല. അതേസമയം ഗുരുതര മാനുഷിക പ്രതിസന്ധി നേരിടുന്ന ഗാസയിലേക്ക് സഹായം എത്തിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി ബൈഡൻ അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
ബന്ദികളുടെ മോചനം സാധ്യമാകാതെ ജീവകാരുണ്യ സഹായം ഗാസയ്ക്ക് കൈമാറില്ലെന്നാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിയുടെ പ്രതികരണം. അതിനിടെ, ലബനാൻ അതിർത്തിയിൽ ആക്രമണ, പ്രത്യാക്രമണങ്ങൾ കരുത്താര്‍ജിച്ചു. ഹിസ്ബുല്ലക്കു പുറമെ ഇസ്ലാമിക് ജിഹാദ് സായുധവിഭാഗവും ഇസ്രായേലിനു നേരെ ആക്രമണം നടത്തി. ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും ബൈഡൻ 100 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു.