
അറ്റ്ലാന്റ: യുഎസിൽ സബ്വേയില് നിന്ന് 628 രൂപയുടെ സാന്ഡ്വിച്ച് വാങ്ങി കഴിച്ച ശേഷം ആറ് ലക്ഷം രൂപ ടിപ്പ് നൽകി യുവതി. വേറ കോനര്‍ എന്ന യുവതിക്കാണ് അബദ്ധം പറ്റിയത്. സബ്വേ ലോയല്‍റ്റി പോയിന്റ് എന്ന് കരുതി തന്റെ മൊബൈല്‍ ഫോണ്‍ നമ്പറിന്റെ അവസാന ആറ് അക്കങ്ങള്‍ യുവതി ടൈപ് ചെയ്ത് നൽകി. പക്ഷെ ടിപ്പ് നൽകുന്നതിനുള്ള സെക്ഷനിലാണ് യുവതി ഈ അക്കങ്ങൾ ടൈപ് ചെയ്തത്.
ഒരാഴ്ചയ്ക്ക് ശേഷം ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റ് നോക്കുമ്പോഴാണ് തനിക്ക് പിണഞ്ഞ അബദ്ധം യുവതിക്ക് മനസിലായത്. ബാങ്ക് ഓഫ് അമേരിക്കയുടെ ക്രഡിറ്റ് കാര്‍ഡ് ആണ് യുവതി ഉപയോഗിച്ചിരുന്നത്. ആദ്യം ഞെട്ടിയെങ്കിലും പിന്നാലെ യുവതി പണം തിരികെ ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
പണം ലഭിക്കാന്‍ എളുപ്പമായിരിക്കും എന്നാണ് ആദ്യം കരുതിയത്, എന്നാല്‍ ബാങ്കില്‍ നിന്ന് തിരിച്ചടി നേരിട്ടു. പിന്നാലെ യുവതി സബ്വേയെ സമീപിച്ചു. എന്നാല്‍ ബാങ്ക് ആണ് പ്രശ്ന പരിഹാരം കാണേണ്ടത് എന്ന നിലപാടാണ് സബ്വേ സ്വീകരിച്ചത്.
എന്നാല്‍ വീണ്ടും ബാങ്കിനെ സമീപിച്ച യുവതിയുടെ നീക്കം ഫലം കണ്ടു. ഒരു മാസത്തിന് ശേഷം പണം റിഫണ്ട് ചെയ്യാന്‍ ബാങ്ക് തയ്യാറായി. സബ്വേയോട് പണം റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതായും അവര്‍ അത് സമ്മതിച്ചതായും ബാങ്ക് വക്താവ് പറഞ്ഞു.