
ന്യൂഡൽഹി: മതസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന് ബൈഡൻ ഭരണകൂടത്തോട് ആവശ്യമുന്നയിച്ച് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ (യു.എസ്.സി.ഐ.ആർ.എഫ്).
മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുവെന്നും ഇന്ത്യക്ക് പുറമേ വിദേശത്തും മതന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും കമ്മിഷൻ പറഞ്ഞു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വച്ച് കൊല്ലപ്പെടുകയും യുഎസിൽ ഗുർപത്വന്ത് സിങ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മിഷൻ ബൈഡൻ ഭരണകൂടത്തെ ആശങ്ക അറിയിച്ചത്.
വിദേശത്തുള്ള മനുഷ്യാവകാശ പ്രവർത്തകരെയും പത്രപ്രവര്‍ത്തകരെയും അഭിഭാഷകരെയും നിശബ്ദരാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്‍റെ സമീപകാല ശ്രമങ്ങള്‍ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മത, വിശ്വാസ സ്വാതന്ത്രത്തിനു മേലുള്ള വ്യവസ്ഥാപിത ലംഘനമാണ് ഇന്ത്യയിൽ തുടർന്നുവരുന്നതെന്നും കമ്മിഷൻ പ്രസ്താവനയിൽ പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന വിദേശത്തുള്ള മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ട് ഇന്ത്യൻ അധികൃതർ ചാര സോഫ്റ്റ്‍വെയറുകളും ഓൺലൈൻ കാമ്പയിനുകളും നടത്തിയെന്ന് പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് ചോദ്യംചോദിച്ച വാൾസ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തക സബ്രീന സിദ്ദീഖിക്കെതിരെ ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയുടെ ആഹ്വാനപ്രകാരം നടന്ന സൈബർ ആക്രമണത്തെക്കുറിച്ച് കമ്മിഷൻ പ്രസ്താവനയിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് അകത്തും പുറത്തും മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെയും സ്വതന്ത്രമായും ജീവിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സാഹചര്യം ഉറപ്പുവരുത്താൻ ഇന്ത്യൻ അധികൃതരുമായും അന്താരാഷ്ട്ര പങ്കാളികളുമായും ചർച്ചകൾ നടത്തണമെന്ന് ബൈഡൻ ഭരണകൂടത്തോട് കമ്മിഷൻ ആവശ്യപ്പെട്ടു.
യുഎപിഎ, മതംമാറ്റ നിരോധന നിയമം പോലെയുള്ള നിയമങ്ങൾ രാജ്യത്തിനകത്ത് മതസ്വാതന്ത്ര്യത്തെ വ്യവസ്ഥാപിതമായി അടിച്ചമർത്താൻ ഭരണകൂടം ഉപയോഗിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള അടിച്ചമർത്തലുകളും മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളും അപകടകരവും അവഗണിക്കാൻ പറ്റാത്തതുമാണെന്ന് കമ്മിഷൻ പറഞ്ഞു.
മതസ്വാതന്ത്രത്തിന്‍റെ കാര്യത്തിൽ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്ന് 2020 മുതൽ കമ്മിഷൻ നിർദേശിക്കുന്നുണ്ട്. 2023ലെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.