
ന്യൂഡൽഹി: രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് ബിജെപി നേതാവ് വസുന്ധര രാജെ ഡൽഹിയിലെത്തി. ബുധനാഴ്ച്ച രാത്രി ഡല്‍ഹിയിലെത്തിയ വസുന്ധരെ യോഗം സംബന്ധിച്ചും മുഖ്യമന്ത്രി പദം സംബന്ധിച്ചുമുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. മരുമകളെ കാണാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെത്തിയതെന്നായിരുന്നു പ്രതികരണം. രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ രാജസ്ഥാനിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്.
ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ബിജെപി എംഎല്‍എമാര്‍ രാജെയുടെ വസതിയിലെത്തിയിരുന്നു. ഇതൊരു ശക്തിപ്രകടനമല്ലെന്നും വസുന്ധര മുഖ്യമന്ത്രിയാകണമെന്ന് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു എംഎല്‍എമാര്‍ പ്രതികരിച്ചത്.
അതേസമയം, ഇന്ന് ഡൽഹിയിൽ ചേരുന്ന ബിജെപി യോഗത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തീരുമാനിക്കുമെന്നാണ് വിവരം. പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ദേശീയ നേതൃത്വത്തിന് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വസുന്ധര രാജെ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടിറങ്ങിയത് ബിജെപിയെ സമ്മർദത്തിലാക്കും.
പ്രവർത്തകർക്കിടയിൽ ‘റാണി’ എന്നറിയപ്പെടുന്ന വസുന്ധര മുഖ്യമന്ത്രി പദത്തിൽ മൂന്നാം അവസരമാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ വസുന്ധരയുടെ വസതിയിൽ ഇവരെ പിന്തുണക്കുന്ന എംഎൽഎമാരുടെ യോഗം ചേർന്നിരുന്നു. മുൻ മന്ത്രി കാളിചരൺ സരഫ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 47 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് വസുന്ധര പക്ഷത്തിന്‍റെ അവകാശവാദം.