ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ ആക്രമണം: 15 പേരെ തിരിച്ചറിഞ്ഞ് എന്‍ഐഎ, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കും

ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ നടന്ന പ്രതിഷേധത്തിച്ചവരില്‍ 15 പേരെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). തിരിച്ചറിഞ്ഞവരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഇമിഗ്രേഷന്‍ വകുപ്പിന് നല്‍കി ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ തയാറെടുക്കുകയാണ് എല്‍ഐഎ. മാര്‍ച്ച് 19 ന് ഹൈക്കമ്മീഷന് മുമ്പില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പങ്കെടുത്ത 45 പേരുടെ ചിത്രങ്ങള്‍ രണ്ട് മാസം മുമ്പ് പുറത്തുവിട്ടിരുന്നു.

ജൂലൈ 2 ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ലക്ഷ്യമിട്ടതായി ആരോപിക്കപ്പെടുന്ന നാല് ഖലിസ്ഥാന്‍ അനുകൂലികളെയും എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഖാലിസ്ഥാനി ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു എന്‍ഐഎ സംഘം അടുത്ത മാസം കാനഡ സന്ദര്‍ശിക്കും.

പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 15 പേരെ എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുകെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുപ്പിക്കുകയെന്നതാണ് അടുത്തവെല്ലുവിളി. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്ന ഇന്ത്യയുടെ യുഎപിഎയ്ക്ക് സമാനമായ ഒരു നിയമം യുകെയില്‍ ഇല്ല.

പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ ഐഎസ്ഐ ഉള്‍പ്പെട്ട ഭീകരബന്ധം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് പുതിയ കേസ് ഫയല്‍ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രിലില്‍ എന്‍ഐഎയോട് നിര്‍ദേശിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഡല്‍ഹി പൊലീസിനോട് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാനും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

മേയില്‍ എന്‍ഐഎ സംഘം യുകെ സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇന്ത്യയില്‍ തിച്ചെത്തിയ സംഘം സംഭവത്തിന്റെ അഞ്ച് വീഡിയോകള്‍ പുറത്തുവിട്ടു, ഹൈകമ്മീഷനെതിരെ പ്രതിഷേധിച്ച പ്രതികളെ തിരിച്ചറിയാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതില്‍ എന്‍ഐഎയ്ക്ക് 500-ലധികം കോളുകള്‍ ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

More Stories from this section

family-dental
witywide