
ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ത്തെ നേരിടാന്‍ ഭരണ- പ്രതിപക്ഷ ഐക്യസര്‍ക്കാര്‍ രൂപീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിപക്ഷ നേതാവ് ബെന്നി ഗാൻ്റും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരിക്കും ഐക്യമന്ത്രിസഭ. യുദ്ധകാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് രാഷ്ട്രീയമായി ഇരു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പക്ഷവും ഒന്നിക്കുന്നത്. യുദ്ധം അവസാനിക്കുന്നതുവരെയാണ് ഐക്യ സര്‍ക്കാരിൻ്റെ കലാവധി. യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിര്‍മാണങ്ങള്‍ ഒന്നും പരിഗണിക്കില്ല.
മുന്‍ ഇസ്രയേല്‍ പ്രതിരോധ സേനാ അംഗങ്ങളുടെ മേധാവിയായ ഗാഡി ഐസന്‍കോട്ടും സ്ട്രാറ്റജിക് അഫയര്‍സ് മന്ത്രി റോണ്‍ ഡെര്‍മറും മന്ത്രിസഭയുടെ നിരീക്ഷകരായുണ്ടാകുമെന്ന് ഇസ്രയേലി മാധ്യമമായ ഹാരറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രയേലിലെ ജുഡീഷ്യറിയുടെ അധികാര പരിധി പരിഷ്കാരങ്ങള്‍ക്കെതിരെ നെതന്യാഹു സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണ് ഹമാസുമായുള്ള സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്.
അതേസമയം, ഹമാസിനെതിരെ വ്യോമാക്രമണത്തിന് പുറത്ത് കരയുദ്ധത്തിനും ഇസ്രയേല്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി മൂന്നു ലക്ഷം സൈനികരെ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചാണ് സൈനികരെ വിന്യസിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലട്ടും പ്രഖ്യാപിച്ചിരുന്നു.
wartime Emergency unity government in Israel















