വാഷിംഗ്ടണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി ആന്‍ഡ്രൂ വില്‍ക്കിന്‍സണ്‍ വെടിയേറ്റു കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി ആന്‍ഡ്രൂ വില്‍ക്കിന്‍സണ്‍ വെടിയേറ്റു കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഭാര്യയും മകനും കൂടെയുള്ള സമയത്താണ് ആന്‍ഡ്രൂ വില്‍ക്കിന്‍സണ്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജഡ്ജി ആന്‍ഡ്രൂ വില്‍സണെ ലക്ഷ്യമാക്കി കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് വാഷിംഗ്ടണ്‍ കൗണ്ടി ഷെരീഫ് ബ്രയാന്‍ ആല്‍ബര്‍ട്ട് പറഞ്ഞു.

വിവാഹമോചനക്കേസിലെ പ്രതിക്കെതിരെ കുട്ടികളുടെ കസ്റ്റഡി കേസില്‍ വിധി പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് ആന്‍ഡ്രൂ വില്‍ക്കിന്‍സണ്‍ കൊല്ലപ്പെടുന്നത്. പ്രതിയെന്ന് സംശയിക്കുന്ന പെഡ്രോ അര്‍ഗോട്ട് എന്ന 49കാരനെ പോലീസ് അന്വേഷിച്ചു വരികയാണ്. മേരിലാന്‍ഡ് നമ്പര്‍ പ്ലേറ്റുള്ള ഒരു സില്‍വര്‍ 2009 മെഴ്സിഡസ് GL450 വാഹനമാണ് പ്രതി ഓടിക്കുന്നതെന്ന് ആല്‍ബര്‍ട്ട് പറഞ്ഞു.

അതേസമയം വില്‍ക്കിന്‍സന്റെ കൊലപാതകത്തെത്തുടര്‍ന്ന് കൗണ്ടിയിലെ ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി വാഷിംഗ്ടണ്‍ കൗണ്ടിയില്‍ താമസിക്കുന്ന ജഡ്ജിമാരുടെ സംരക്ഷണത്തിനായി കഴിഞ്ഞ ദിവസം രാത്രി സൈനികരെ വിന്യസിച്ചുവെന്ന് മേരിലാന്‍ഡ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. വില്‍ക്കിന്‍സണ്‍ ജോലി ചെയ്തിരുന്ന കോടതിക്കും എല്ലാ ജഡ്ജിമാര്‍ക്കും കോടതി ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്യൂട്ട് കോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ജഡ്ജി ബ്രെറ്റ് വില്‍സണ്‍ പറഞ്ഞു.

More Stories from this section

family-dental
witywide