
ജറുസലം: നീണ്ട ഇടവേളയ്ക്ക് ശേഷം ഗാസ മുനമ്പില്‍നിന്ന് പെരുമഴ പോലെ റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് ചീറിത്തെറിച്ചപ്പോള്‍ ഒന്ന് അമ്പരെന്നെങ്കിലും പെട്ടെന്ന് തന്നെ തിരിച്ചടി തുടങ്ങി ഇസ്രയേല്‍. 5000 റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യം വച്ച്ഹമാസ് അയച്ചത്. തലസ്ഥാനമായ ടെല്‍ അവീവ് പരിസരങ്ങള്‍ വരെ റോക്കറ്റ് എത്തി. യുദ്ധത്തിന് തയാറെന്ന് ഇസ്രയേല്‍ ഇതോടെ അറിയിച്ചു. രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു എല്ലാവരും സജ്ജരായിരിക്കുവാന്‍ ആവശ്യപ്പെട്ടു. “ഇസ്രയേല്‍ ജനങ്ങളേ.. നമ്മള്‍ യുദ്ധത്തിലാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കുകതന്നെ ചെയ്യും. ഇതൊരു ചെറിയ ഓപറേഷന്‍ അല്ല, യുദ്ധമാണ്. ഈ ചെയ്തതിന് സമാനതകളില്ലാത്ത വില ഹമാസ് നല്‍കേണ്ടി വരും..” അദ്ദേഹം പറഞ്ഞു.
പലസ്തീൻ വിമോചനത്തിനായി പ്രവർത്തിക്കുന്ന സായുധ സംഘം ഹമാസ് ഇസ്രയേലിനെ ലക്ഷ്യം വച്ച് ഗാസയിൽനിന്ന് ശനിയാഴ്ച രാവിലെ മിസൈൽ ആക്രമണം നടത്തിയതോടെയാണ് വീണ്ടുമൊരു തുറന്ന പോരിന് ജൂത രാഷ്ട്രവും തയാറെടുക്കുന്നത്. ഇസ്രയേലിനെതിരെ ഓപ്പറേഷൻ അൽ-അഖ്സ ഫ്ളഡ് ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിച്ചു. തെക്കൻ ഇസ്രയേലിൽ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ഗാസ മുനമ്പിൽ നിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ ഓഫിസ് അറിയിച്ചു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങളുണ്ട്. ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പോലീസ് സ്‌റ്റേഷൻ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേൽ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റിയും റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്നുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ്.














