പാര്‍ലമെന്റ് അതിക്രമം: പ്രതികളുടെ സോഷ്യല്‍മീഡിയ ചാറ്റുകള്‍ പരിശോധിക്കുന്നതിന് മെറ്റയുടെ സഹായം തേടി പൊലീസ്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കാനൊരുങ്ങി അന്വേഷണ സംഘം. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ നടത്തിയ വാട്ട്‌സാപ്പ് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇതേത്തുടര്‍ന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമയായ മെറ്റയ്ക്ക് ദില്ലി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റ് കത്തയച്ചു.

പ്രതികളുടെ ചാറ്റ് വിവരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് മെറ്റയുടെ സഹായം തേടിയിരിക്കുന്നത്. ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് തേടിയിട്ടുണ്ട്. പ്രതികള്‍ വാട്‌സാപ്പില്‍ നടത്തിയ ചാറ്റുകള്‍ പങ്കുവെക്കാനും അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടു. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തുന്നതിനായി ഇവര്‍ ഉപയോഗിച്ച ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നിവയുടെ വിവരങ്ങളും ഡല്‍ഹി പൊലീസ് തേടിയിട്ടുണ്ട്.