
ന്യൂഡൽഹി: രാജ്യത്തെ ഏക ജാതിയായി ദരിദ്രരെ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്തിനാണ് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) അംഗമായി കണക്കാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശനിയാഴ്ച ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഭാരതീയ ജനതാ പാർട്ടി (ബിജെപി) ആദിവാസികളെ ‘ആദിവാസികൾ’ എന്നതിന് പകരം ‘വനവാസികൾ’ എന്ന് വിശേഷിപ്പിച്ച് അവരെ അപമാനിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, തന്റെ പാർട്ടി ‘വനവാസി’ എന്ന പദം രാജ്യത്ത് നിന്ന് ഇല്ലാതാക്കുമെന്ന് പറഞ്ഞു.
“ബിജെപി നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ ആദിവാസികൾക്ക് വനവാസി എന്ന പദം ഉപയോഗിക്കുന്നു. നരേന്ദ്ര മോദിയും ആർഎസ്എസുമാണ് വനവാസി എന്ന പുതിയ പദം സൃഷ്ടിച്ചത്. വനവാസി, ആദിവാസി എന്നീ പദങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. മധ്യപ്രദേശിൽ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച് അതിൽ ക്യാമറയിൽ പകർത്തി, പിന്നീട് അത് വൈറലാക്കി… ഇതാണ് ബിജെപിയുടെ മനസ്സ്, കാട്ടിൽ മൃഗങ്ങളെപ്പോലെ നിങ്ങളുടെ സ്ഥാനമെന്ന് അവർ കരുതുന്നു. അവർ നിങ്ങളെ മൃഗങ്ങളെപ്പോലെയാണ് പരിഗണിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ബിജെപി നേതാക്കൾ മൃഗങ്ങൾക്കു മേൽ മൂത്രമൊഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എന്നാൽ അവർ ഒരു ആദിവാസിയുടെ മേൽ മൂത്രമൊഴിക്കുന്നത് നിങ്ങൾ കണ്ടു. ആദിവാസി എന്നത് വിപ്ലവകരമായ പദമാണ്…ആദിവാസികൾ രാജ്യത്തിന്റെ യഥാർത്ഥ ഉടമകളാണ്, ബിജെപി ഈ വാക്ക് ഉപയോഗിക്കുന്നില്ല, കാരണം അങ്ങനെ ചെയ്താൽ അവർ നിങ്ങളുടെ ഭൂമിയും വെള്ളവും കാടുകളും നിങ്ങൾക്ക് തിരികെ നൽകേണ്ടിവരും,”അദ്ദേഹം പറഞ്ഞു.
വനവാസി എന്ന വാക്ക് ആദിവാസികളെ അപമാനിക്കുന്നതാണെന്നും കോൺഗ്രസ് അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“നേരത്തെ, മോദിജി തന്റെ പ്രസംഗങ്ങളിൽ വനവാസി എന്ന പദം ഉപയോഗിച്ചിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം ഈ വാക്ക് ഒഴിവാക്കുന്നു. അദ്ദേഹം വാക്കുകൾ മാറ്റി, പക്ഷേ അദ്ദേഹത്തിന് ചിന്ത മാറ്റാൻ കഴിയില്ല. അദ്ദേഹത്തിന്റെ ചിന്ത ഇപ്പോഴും ആദിവാസികളെ അപമാനിക്കാനാണ്,” രാഹുൽ ഗാന്ധി ആരോപിച്ചു.
രാജ്യത്ത് ദരിദ്രർ മാത്രമാണ് ഏക ജാതിയെന്ന് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു, “രാജ്യത്ത് ദളിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാരുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം, രാജ്യത്ത് ഒരു ജാതി മാത്രമുണ്ടെങ്കിൽ എന്തുകൊണ്ട് അദ്ദേഹം സ്വയം ഒബിസി എന്ന് വിളിക്കുന്നു?”
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ കടന്നാക്രമിച്ച് അദ്ദേഹം പറഞ്ഞു, “മോദി ജി എന്താണ് ചെയ്യുന്നത്? നിങ്ങളുടെ ഭൂമി അദാനി ജിക്ക് നൽകുന്നതോ? അദാനി ജി നിങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നു, നിങ്ങൾ എതിർക്കുമ്പോൾ ബിജെപി സർക്കാർ നിങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു. അദാനി ജി ഭൂമിയും ഖനികളും സ്വന്തമാക്കുന്നു.