
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 വിവിധ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. ഇത് കൂടുതൽ അപകടകാരിയായിരിക്കുമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിലാണ് ജെഎൻ.1 ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. അമേരിക്കയുൾപ്പെടെ പന്ത്രണ്ടോളം രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യമുള്ളതായി റിപ്പോർട്ടിൽ പറയുന്നു. വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നാണ് സൂചന.
ബിഎ 2.86 എന്ന വകഭേദത്തില്‍ നിന്നുമാണ് ജെ എന്‍ 1 എന്ന വകഭേദം ഉണ്ടാകുന്നത്. യൂറോപ്പും അമേരിക്കയുമടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നാണ് ബിഎ 2.86 എന്ന വകഭേദമുണ്ടായത്. ഇതും ജെഎന്‍ 1 ഉം തമ്മില്‍ വെറും ഒരു പ്രോട്ടീനിന്റെ വ്യത്യാസം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജെഎന്‍ 1ന് വ്യാപന ശേഷി കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ഇതിലുള്ള സ്പൈക്ക് പ്രോട്ടീനിന് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അതിവേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.










