
പുനെ: ജന്മദിനാഘോഷത്തിന് ദുബായിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ഭർത്താവിനെ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പുനെയിലെ വാനവ്ഡി ഏരിയയിലെ ഒരു പോഷ് റെസിഡൻഷ്യൽ സൊസൈറ്റിയിലുള്ള ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
കൺസ്ട്രക്ഷൻ ബിസിനസ് ഉടമയായ നിഖിൽ വർമ(36)യാണ് കൊല്ലപ്പെട്ടത്. നിഖിലും ഭാര്യ രേണുക(38)യും ആറ് വർഷം പ്രണയിച്ച് കല്യാണം കഴിച്ചവരാണ്.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം നടന്നത്. നിഖിൽ രേണുകയെ ദുബായിലേക്ക് ജന്മദിനം ആഘോഷിക്കാൻ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വനവ്ഡി പോലീസ് സ്‌റ്റേഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രേണുകയുടെ ജന്മദിനത്തിനോ ഇരുവരുടെയും വിവാഹ വാർഷികത്തിനോ നിഖിൽ ഭാര്യയ്ക്ക് വിലയേറിയ സമ്മാനങ്ങൾ നൽകിയില്ല. ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിലേക്ക് പോകണമെന്ന തന്റെ ആഗ്രഹം നിഖിൽ വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ പിണക്കത്തിലായിരുന്നു.
വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും ചില പല്ലുകളും തകർന്നു. കനത്ത രക്തസ്രാവത്തെ തുടർന്ന് നിഖിലിന് ബോധം നഷ്ടപ്പെട്ടുവെന്നും പോലീസ് അറിയിച്ചു.
ഐപിസി സെക്ഷൻ 302 പ്രകാരം രേണുകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി രേണുകയുടെ അറസ്റ്റ് രേഖപ്പെടുത്തി.











