
ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ വിതരണം ചെയ്ത സാൻഡ്‍വിച്ചിൽ പുഴു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരിയായ ഖുശ്ബു ഗുപ്തയ്ക്ക് ദുരനുഭവം നേരിട്ടത്. ഇതിന്റെ ചിത്രങ്ങൾ ഖുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയിൽ മുഖേന ഇൻഡിഗോ അധികൃതർക്ക് ഉടൻ പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.
“ഒരു പബ്ലിക് ഹെൽത്ത് പ്രഫഷണൽ എന്ന നിലയിൽ സാൻഡ്‍വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്ലൈറ്റ് അറ്റന്റന്റ് മറ്റ് യാത്രക്കാർക്ക് സാൻഡ്‍വിച്ച് നൽകുന്നത് തുടരുകയായിരുന്നു. യാത്രക്കാരിൽ കുട്ടികളും പ്രായമായവരുമുണ്ട്. ആർക്കെങ്കിലും അണുബാധയുണ്ടായാലോ,”എന്നുപറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.
തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുൻഗണനയെന്ന് കമ്പനി ഉറപ്പുവരുത്തിയാൽ മാത്രം മതിയെന്നും അവർ കൂട്ടിച്ചേർത്തു.ഖുശ്ബു ഗുപ്തയോട് മാപ്പു പറഞ്ഞ് ഇൻഡിഗോ അധികൃതർ രംഗത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി.
‘”ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന 6E 6107 വിമാനത്തിൽ നേരിട്ട ആശങ്ക യാത്രക്കാരിലൊരാൾ പങ്കുവെച്ചു. ഈയവസരത്തിൽ, വിമാനത്തിൽ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയർന്ന നിലവാരം നിലനിർത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാർ സംശയാസ്പദമായ പ്രത്യേക സാൻഡ്‌വിച്ചിന്റെ സേവനം ഉടൻ നിർത്തി. അതേകുറിച്ച് അന്വേഷിക്കുകയാണ്. ഉചിതമായ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എന്നായിരുന്നു ഇൻഡിഗോ അധികൃതരുടെ പ്രതികരണം.