യുവതി പപ്പടക്കോല്‍ വിഴുങ്ങി; ശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ച പപ്പടക്കോല്‍ വായിലൂടെ പുറത്തെടുത്ത് മെഡിക്കല്‍ സംഘം

കോഴിക്കോട്: പപ്പടക്കോല്‍ വിഴുങ്ങി ഗുരുതരാവസ്ഥയിലായ മലപ്പുറം സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ ജീവന്‍ രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ കൂടാതെയാണ് ഡോക്ടര്‍മാരുടെ സംഘം പപ്പടക്കോല്‍ പുറത്തെടുത്തത്. അന്നനാളത്തിലൂടെ പോയി ഇടതുശ്വാസകോശം തുരന്ന് ആമാശയത്തില്‍ ഉറച്ചുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു പപ്പടക്കോല്‍.

ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയാണെങ്കില്‍ അതി സങ്കീര്‍ണമായി ഒരു ഭാഗം മൊത്തം തുറക്കേണ്ടതായി വരും. വിജയസാധ്യതയും കുറവാണ്. ഇതേത്തുടര്‍ന്നാണ് വിദഗ്ദ പരിശോധനകള്‍ക്കു ശേഷം വായിലൂടെ ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കാന്‍ തീരുമാനിക്കുന്നത്. ഇത് വന്‍ വിജയമായിരുന്നു. ഇഎന്‍ടി, അനസ്തീസിയ, കാര്‍ഡിയോ തൊറാസിക് സര്‍ജറി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് പപ്പടക്കോല്‍ വിജയകരമായി പുറത്തെടുത്തത്.

ഫൈബര്‍ ഒപ്റ്റിക് ഇന്റുബേറ്റിങ് വിഡിയോ എന്‍ഡോസ്‌കോപ്പി, ഡയറക്ട് ലാറിങ്കോസ്‌കോപ്പി എന്നീ ആധുനിക ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. അതേസമയം യുവതി അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ല. ആന്തരിക രക്തസ്രീവമുണ്ടോ എന്ന് നിരീക്ഷിക്കാനായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.