
പട്ന: ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലേക്ക് ജെ.ഡി.(യു) തിരിച്ച് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടിയുടെ പ്രഥമ പരിഗണന പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ശക്തിപ്പെടുത്തലാണെന്നും ബിജെപി സഖ്യത്തിലേക്ക് തിരിച്ച് പോകാൻ പദ്ധതിയില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. തിരിച്ചുപോക്കിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് ‘എന്തൊരു ചവറ് ചോദ്യമാണിത് ‘ എന്നാണ് നിതീഷ് കുമാർ പ്രതികരിച്ചത്. ഒരു വർഷം മുൻപാണ് നിതീഷ് കുമാറിന്റ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.(യു)) എൻഡിഎ സഖ്യം വിട്ടത്.
അതേസമയം, നിതീഷ് കാലുപിടിച്ച് യാചിച്ചാല്‍ പോലും എന്‍ഡിഎയിലേക്ക് തിരിച്ചെടുക്കില്ല എന്ന് ബിഹാറിലെ ബിജെപി നേതാവും നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായുരന്ന സുശീല്‍ കുമാര്‍ മോഡി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ പല തവണ നിതീഷ് കുമാറിന്റെ ജെ.ഡി.(യു) എൻഡിഎ സഖ്യത്തിലേക്ക് മടങ്ങുമെന്ന് സമാനമായ തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിൽ നിതീഷ് കുമാറിനുള്ള തങ്ങളുടെ വാതിലുകൾ അടച്ചു കഴിഞ്ഞു എന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. പിന്നാലെ എൻഡിഎയിലേക്ക് മടങ്ങി വരാൻ താൽപ്പര്യമില്ലെന്ന് ജെ.ഡി.(യു)യും വ്യക്തമാക്കി. ഒപ്പം ബിജെപിക്ക് ബിഹാറിൽ സ്വീകാര്യത ലഭിക്കാൻ കാരണം കുറച്ച് കാലം നിതീഷ് കുമാർ നയിച്ചത് കൊണ്ടാണെന്നും നിതീഷ് കുമാറിന്റെ അടുത്ത സഹായിയും മന്ത്രിയുമായിരുന്ന അശോക് ചൗധരി പറഞ്ഞിരുന്നു.