
മുംബൈ: ശ്രീലങ്കയെ 302 റൺസിന് പരാജയപ്പെടുത്തി, 2023 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ഫൈനൽസ് നഷ്ടമാകില്ല.
മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെയാണ് ശ്രീലങ്കയുടെ പരാജയം. ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.
മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് വിജയ വേഗം കൂട്ടി. ബുംമ്രയും ജഡേജയും ഓരോവിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.
ഇന്ത്യ ഉയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു. വെറും 22 റണ്‍സെടുക്കുന്നതിനിടെ ഏഴ് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി.