കോഴിക്കോട് ലോഡ്ജില്‍ റൂമെടുത്ത് സ്വയം വെടിയുതിര്‍ത്ത യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ലോഡ്ജില്‍ വച്ച് വെടിയുതിര്‍ത്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി കളരിപറമ്പത്ത് ഷംസുദ്ദീനാണ് മരിച്ചത്. ഒക്ടോബര്‍ 31ന് ഇയാള്‍ ലോഡ്ജ് മുറിയില്‍ വെച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഷംസുദ്ദീന്‍ കോഴിക്കോട് നഗരത്തില്‍ മാവൂര്‍ റോഡ് ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചിരുന്നു. പിന്നീട് നടക്കാവ് പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടൂറിസ്റ്റ് ഹോമിലുണ്ടെന്ന് വ്യക്തമായി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പൂട്ടുപൊളിച്ചാണ് പോലീസ് അകത്തുകടന്നത്. വെടിയേറ്റ് കട്ടിലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീനെ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ച് ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ഇന്ന് മരിച്ചു.