വയനാട്ടില്‍ പിതാവ് മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ച് പോലീസ്

കല്‍പ്പറ്റ: വയനാട്ടില്‍ 22കാരനെ കോടാലി കൊണ്ട് തലക്കടിയേറ്റ് കൊല്ല്‌പ്പെട്ട നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് മരിച്ചത്. പിതാവ് ശിവദാസനാണ് അമല്‍ദാസിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ശിവദാസനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ചല്ല തമാസമെന്നാണ് വിവരം. അമല്‍ അമ്മയെ ഫോണില്‍ വിളിക്കുന്നത് ശിവദാസന്‍ തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമല്‍ അമ്മയെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ മകന്‍ ഇന്ന് രാവിലെ ആറുമണിക്ക് ശേഷം അമ്മയെ ഫോണില്‍ വിളിച്ചതാണ് ശിവദാസനെ പ്രകോപിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മയെ ഫോണില്‍ വിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് ശിവദാസന്‍ മകനോട് പറയുന്നത് മറുതലയ്ക്കലുള്ള അമ്മ കേട്ടിരുന്നു. തൊട്ടുപിന്നാലെ മകനെ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ, അമ്മ അയല്‍വാസികളെ വിളിച്ചു വിവരം പറയുകയായിരുന്നു.

വീട്ടില്‍ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് അമ്മ അയല്‍വാസികളോട് പറഞ്ഞത്. ഇതന്വേഷിക്കാനായി അയല്‍വാസികള്‍ ശിവദാസന്റെ വീട്ടിലെത്തിയപ്പോഴാണ് അകത്തെ മുറിയില്‍ കിടക്കയില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ അമല്‍ദാസിനെ കണ്ടത്. പിതാവിനെ വീട്ടില്‍ കാണാനും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശിവദാസനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.