‘രണ്ടാം വയസ്സില്‍ അമ്മ ഉപേക്ഷിച്ചു, പിതാവ് മാനസികാസ്വാസ്ഥ്യമുള്ളയാള്‍, ആശ്രയമായിരുന്ന മുത്തശ്ശിയും മരിച്ചു’; ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയുടേത് കരളലിയിക്കുന്ന ജീവിതം

രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ പെറ്റമ്മ ഉപേക്ഷിച്ചു പോയി. പിന്നീട് അമ്മ എന്നു വിളിച്ചത് മുത്തശ്ശിയെയായിരുന്നു. ചേര്‍ത്തു പിടിച്ചതും വളര്‍ത്തിയതും അവരാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ അമ്മയും മരിച്ചതോടെ ഈ വലിയ ലോകത്ത് തനിച്ചായിപ്പോയൊരു പെണ്‍കുട്ടി. മധ്യപ്രദേശിലെ ഉജ്ജയിനില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പന്ത്രണ്ടുവയസ്സുകാരിയുടെ ജീവിത ചുറ്റുപാടുകള്‍ ഇങ്ങനെയായിരുന്നു. പിതാവ് മാനസികാസ്വാസ്ഥ്വമുള്ളയാളാണ്.

പീഡനത്തെത്തുടര്‍ന്നുണ്ടായ ശാരീരികവും മാനസികവുമായ അപകടാവസ്ഥയെ തരണം ചെയ്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ കനത്ത മാനസികാഘാതവും വേദനയും അനുഭവിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ പെണ്‍കുട്ടി ആദ്യം അമ്മയെ വിളിച്ച് കരഞ്ഞുവെന്നും പിന്നീട് സ്‌കൂള്‍ യൂണിഫോം ആവശ്യപ്പെട്ടുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ബന്ധുക്കളുടെ പേര് പറയാനോ സ്വദേശം എവിടെയാണെന്ന് പറയാനോ സാധിക്കാത്ത വിധം കടുത്ത മാനസികാസ്വസ്ഥ്യത്തിലാണ് കുട്ടിയുള്ളതെന്നും അധികൃതര്‍ അറിയിച്ചു. പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്.

ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനു ശേഷം സഹായം അഭ്യര്‍ഥിച്ച് തെരുവിലൂടെ അലഞ്ഞപ്പോള്‍ പന്ത്രണ്ടുകാരി മരണത്തിന്റെ വക്കിലായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി മുറിവേറ്റിരുന്നു. ചികിത്സ ലഭിക്കാന്‍ അല്‍പ്പം കൂടി താമസിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നും കുട്ടിയെ പരിചരിച്ചവര്‍ വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി അര്‍ധനഗ്‌നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഏറെ നടന്ന് ഒടുവില്‍ ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്ന പുരോഹിതനാണ്, പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് തിരിച്ചറിയുകയും അവളെ ഒരു ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതും. ഞായറാഴ്ച കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണമാരംഭിച്ചിരുന്നു. കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് സത്‌ന ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ നിങ്ങള്‍ തന്നെ തിരച്ചില്‍ നടത്താനും കണ്ടില്ലെങ്കില്‍ 24 മണിക്കൂര്‍ കഴിഞ്ഞ് വരാനുമാണ് പൊലീസ് പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

രാത്രി മുഴുവന്‍ പലയിടത്തും അന്വേഷണം നടത്തി. കണ്ടെത്താന്‍ സാധിക്കാതെ വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയാറായത്. മുത്തച്ഛന്‍ പുല്ലരിയാന്‍ പോയ സമയത്താണ് കുട്ടി വീടിനു പുറത്തിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീടാണ് കാണാതായത്. പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ചിട്ടും മുഖംതിരിച്ചവര്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യ നിയമപ്രകാരം നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide