ജെഡിഎസ് സ്ഥാനാർഥി പ്രജ്വൽ  രേവണ്ണയുടെ അശ്ലീല  വിഡിയോ: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രജ്വൽ ജർമനിയിലേക്ക് പറന്നു 

കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവെ ഗൗഡയുടെ പൗത്രനുമായ പ്രജ്വൽ  രേവണ്ണക്കെതിരെ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങളിൽ  സ്ത്രീപീഡന പരാതിയിൽ  അന്വേഷണം. ഇതിനായി കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി  സിദ്ധരാമയ്യ അറിയിച്ചു.

ഹാസന്‍ ജില്ലയില്‍ കുറച്ച് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായാണ് ആ ദൃശ്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ഈ കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അവരുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്’ – മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, ഹസനിലെ സിറ്റിങ് എം.പികൂടിയായ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടെന്ന് അഭ്യൂഹം. ജര്‍മനിയിലെ ഫ്രാന്‍ക്ഫര്‍ട്ടിലേക്കു പ്രജ്വല്‍ പോയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ജെ.ഡി.എസ്. ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കർണാടകയിൽ ഹാസൻ ഉൾപ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന  ഒന്നാം ഘട്ട  തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു  പ്രജ്വൽ രേവണ്ണക്കെതിരെ വിഡിയോ ക്ലിപ്പുകൾ പ്രചരിച്ചത്. ദേവെ ഗൗഡയുടെ തട്ടകമായ  ഹാസനിൽ നിന്ന് 2019 ൽ ആയിരുന്നു പ്രജ്വൽ ലോക്സഭയിലേക്ക് കന്നി അങ്കം ജയിച്ചത്. എന്നാൽ രണ്ടാം വട്ടം പ്രജ്വലിന് ടിക്കറ്റ് നൽകിയതിൽ ജെഡിഎസിൽ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. മണ്ഡലത്തിൽ  മത്സരം കടുത്തതോടെ പ്രജ്വലിന്റെ നില പരുങ്ങലിലായിരുന്നു. ഇതിനിടയിലാണ് തിരഞ്ഞെടുപ്പിന് രണ്ടു നാൾ മുൻപ് അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചത്. 

More Stories from this section

family-dental
witywide