
ചണ്ഡീഗഡ്: പിറന്നാൾ ദിനത്തിൽ ഓൺലൈനിലൂടെ ഓർഡർ ചെയ്തെത്തിച്ച കേക്കിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് 10 വയസുകാരി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് മാൻവിയുടെ പിറന്നാളിന് ഓൺലൈനായി കേക്ക് വാങ്ങിയത്. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് ഓൺലൈനായി കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായെന്നും കുട്ടിയുടെ അവസ്ഥ സങ്കീർണമായെന്നും മുത്തച്ഛൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് കുട്ടി മരിച്ചതെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവം ഇങ്ങനെ
ഇക്കഴിഞ്ഞ 24 നായിരുന്നു കുട്ടിയുടെ പിറന്നാൾ. പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈനായി കേക്ക് എത്തിച്ചു. രാത്രി ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോൾ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓൺലൈനിൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ ബേക്കറി ഉടമയ്ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കേക്കിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുയാണെന്നും പൊലീസ് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയശേഷമാകും തുടർ നടപടിയെന്നും പൊലീസ് അറിയിച്ചു.
10 year old girl dies after food poison eating cake ordered online on birthday