
ന്യൂഡല്‍ഹി: നീറ്റ്, നെറ്റ് ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ശിക്ഷ കഠിനമാക്കി കേന്ദ്ര സര്‍ക്കാര്‍. മത്സരപ്പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ നിയമത്തിലെ വ്യവസ്ഥകള്‍ വിജ്ഞാപനം ചെയ്തു. പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ത്തുന്നതിന് കടുത്ത ശിക്ഷകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, രേഖകളിലെ തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി എന്നിവ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും.
സംഘടിത കുറ്റങ്ങള്‍ക്ക് പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാം. ചോദ്യ പേപ്പര്‍ ചോര്‍ത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് കുറഞ്ഞ ശിക്ഷ ഉറപ്പാക്കിയാണ് ഇന്നലെ മുതൽ നിയമം പ്രാബല്യത്തില്‍ വന്നത്. ഫെബ്രുവരിയില്‍ പാസാക്കിയ നിയമത്തിലന്റെ വ്യവസ്ഥകളാണ് വിജ്ഞാപനംചെയ്തത്.
മത്സരപ്പരീക്ഷകളിലെ സുരക്ഷാചട്ടങ്ങളുടെ ലംഘനം, സീറ്റിങ് അറേഞ്ച്മെന്റിലെ ക്രമക്കേട്, കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന ചട്ടങ്ങളുടെ ലംഘനം എന്നിവയും കുറ്റങ്ങളായി നിർവചിക്കുന്നു. ഉത്തരക്കടലാസുകള്‍ വികൃതമാക്കുകയോ അവയില്‍ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറഞ്ഞത് മൂന്ന് വര്‍ഷം തടവ് ലഭിക്കും. ഇത് അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവും.
ഏതെങ്കിലും സ്ഥാപനമാണു ക്രമക്കേടു നടത്തുന്നതെങ്കിൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടും. വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നു മുതൽ 5 വർഷം വരെയാണു തടവ്. 10 ലക്ഷം രൂപ വരെ പിഴ ലഭിച്ചേക്കാം.