ടെല്‍അവീവ്: 2023 ഒക്ടോബര്‍ 7 ന് ശേഷം വിവിധ രാജ്യങ്ങൾ ഇസ്രയേലിനെതിരെ നടത്തിയ ഡ്രോൺ അക്രമണത്തിന്റെ കണക്കുമായി ഇസ്രയേൽ സൈന്യം രംഗത്ത്. ഇക്കാലയളവിൽ 1300 ഡ്രോണുകള്‍ ഇസ്രായേലിനെ ആക്രമിച്ചെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐ ഡി എഫ്) പറയുന്നത്. ഗസ, ലെബനാന്‍, ഇറാഖ്, സിറിയ, യെമന്‍, ഇറാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. 231 ഡ്രോണുകള്‍ മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി. ചില ഡ്രോണുകള്‍ തന്ത്രപ്രധാന മേഖലകളെയും തകര്‍ത്തു.
ഡ്രോണ്‍ ആക്രമണം തലവേദനയാണെന്നും ഹിസ്ബുല്ലയുടെ ഡ്രോണ്‍ വിഭാഗമായ യൂണിറ്റ് 127 നെതിരേ ആക്രമണം ശക്തമാക്കിയതായും ഇസ്രായേല്‍ അറിയിച്ചു. യുദ്ധത്തിന് മുമ്പ് കൈവശമുണ്ടായിരുന്ന ഡ്രോണുകളുടെ 70 ശതമാനവും ഹിസ്ബുല്ല ഇതുവരെ ഉപയോഗിച്ചതായും സൈന്യം വിലയിരുത്തുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സൈന്യം വിലയിരുത്തുന്നത്.














