
കശ്മീരിലെ കുപ്‌വാര പൊലീസ് സ്റ്റേഷൻ ആക്രമണത്തില്‍ 3 മൂന്ന് ലഫ്‌നന്റ് കേണലുമാർ ഉൾപ്പെടെ 16 സൈനികർക്കെതിരെ കേസെടുത്തു. വധശ്രമവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മെയ് 28ന് രാത്രി ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു ടെറിട്ടോറിയല്‍ ജവാനെ കശ്മീര്‍ പൊലീസ്ചോദ്യം ചെയ്തതാണ് അക്രമത്തിന് ആസ്പദമായ സംഭവമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ടെറിട്ടോറിയല്‍ സൈന്യത്തിലെ 160 സായുധധാരികളായ യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
ലെഫ്‌നന്റ് കേണല്‍മാരായ അങ്കിത് സൂദ്, രാജീവ് ചൗഹാന്‍, നിഖില്‍ എന്നിവര്‍ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് ബലമായി പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ ഒരു പ്രകോപനവുമില്ലാതെ റൈഫിളും വടികളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായും എഫ്ഐആറിൽ പറയുന്നു. ഇതിനിടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപടലോടെ തട്ടിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി.
എന്നാല്‍ ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള സൈനിക വക്താവ് സംഭവങ്ങളെ തള്ളിപ്പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും അക്രമം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകവും തെറ്റുമാണെന്ന് അദ്ദേഹം പറഞ്ഞു.
16 Army men booked for Attack And Attempt of murder In A Police station At Kashmir