
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ജെല്ലിക്കെട്ട് മത്സരവേദിയിൽ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മത്സരത്തിനു ശേഷം കാളകൾ തലങ്ങും വിലങ്ങും ഓടുയായിരുന്നു. 186 കാളകൾ ഈ ജല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 70 പേർക്ക് പരുക്കേറ്റു.
വളയംപട്ടി സ്വദേശി രവിയും (11), 35 കാരനായ മറ്റൊരാളുമാണ് മരിച്ചത്. ജില്ലാ കളക്ടർ ആശാ അജിത്, മണ്ഡലം എം.പി കാർത്തി പി.ചിദംബരം, ഡി.എം.കെ മന്ത്രി പെരിയകറുപ്പൻ എന്നിവരുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന പരിപാടിയിൽ 271 കാളകളും 81 വീരന്മാരുമാണ് പങ്കെടുത്തത്.
അതേസമയം, മധുര ജില്ലയിലെ അലംഗനല്ലൂരിൽ നടന്ന ജെല്ലിക്കെട്ടിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 1,200 കാളകളും 800 കാളകളെ മെരുക്കുന്നവരുമാണ് അലങ്കാനല്ലൂരിലെ ജെല്ലിക്കെട്ടിൽ പങ്കെടുത്തത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റ് കാറാണ് സമ്മാനം. കൂടാതെ പങ്കെടുക്കുന്ന ഓരോ കാളയ്ക്കും ഓരോ സ്വർണ്ണ നാണയവും. സുരക്ഷ ഉറപ്പാക്കാൻ മെഡിക്കൽ ടീം, വെറ്റിറനറി ടീം, റെഡ് ക്രോസ് വളന്റിയർമാർ, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പൊങ്കൽ ആഘോഷവേളയിൽ പരമ്പരാഗതമായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ജല്ലിക്കെട്ട് വർഷങ്ങളായി ചൂടേറിയ ചർച്ചകൾക്കും നീണ്ടുനിൽക്കുന്ന നിയമ പോരാട്ടങ്ങൾക്കും വിഷയമാണ്. വിവിധയിടങ്ങളിൽ നടക്കുന്ന മത്സരം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മൂന്ന് ദിവസത്തോളമാണ് ജെല്ലിക്കെട്ട് മത്സരം നടക്കുന്നത്. മത്സരത്തിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശത്തോടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.











